തിരുവനന്തപുരം: പൊലീസ് അതിക്രമത്തിനെതിരെ കോൺഗ്രസ് നടത്തിയ ഡിജിപി ഓഫിസ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കിയും എട്ടുതവണ കണ്ണീർ വാതകവും പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
കെപിസിസി ആസ്ഥാനത്ത് നിന്ന് പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകർ ഡിജിപി ഓഫിസിനു മുന്നിലെ പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന നവകേരള സദസിൻറെ ബാനറുകളും പ്രതിഷേധക്കാർ നശിപ്പിച്ചു. കെപിസിസി പ്രസിഡൻറ് കെ. സുധാകരൻറെ പ്രസംഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗം ആരംഭിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടിയുണ്ടായത്. ഇതോടെ പ്രസംഗം പാതിവഴിയിലവസാനിപ്പിച്ചു. നേതാക്കൾക്കും പ്രവർത്തകൾക്കും നേരെ ജലപീരങ്കി പ്രയോഗവും കണ്ണീർവാതക പ്രയോഗവുമുണ്ടായി. കണ്ണീർവാതക പ്രയോഗം നിരന്തരം തുടർന്നതോടെ പലർക്കും ശ്വാസതടസം അനുഭവപ്പെട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ. സുധാകരനെ പ്രവർത്തകർ വേദിയിൽ നിന്ന് മാറ്റുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
നേതാക്കളെ പ്രവർത്തകർ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റി. ഇതിനു പിന്നാലെ പൊലീസിനു നേരെ കല്ലേറുണ്ടായി. കെ.സുധാകരനും വി.ഡി. സതീശനും പുറമേ ശശി തരൂർ എംപി, രമേശ് ചെന്നിത്തല, കെ മുരളീധരൻ എംപി തുടങ്ങിയവരും കെപിസിസി ഭാരവാഹികളും പ്രതിഷേധമാർച്ചിൽ പങ്കെടുക്കാനെത്തിയിരുന്നു. മ്യൂസിയം ജങ്ഷനിൽ നിന്നായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് ആരംഭിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





