|
വെളിയംകോട്: സ്വാതന്ത്ര്യ സമരസേനാനിയും നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവും മതപണ്ഡിതനുമായിരുന്ന വെളിയംകോട് ഉമർഖാസിയുടെ ജീവിതം സിനിമയാകുന്നു. ഉമർഖാസി ഫാമിലി ചാരിറ്റബിൾ ട്രസ്റ്റാണ് ചിത്രം നിർമിക്കുന്നത്.
ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ ഉമർ ഖാസി ബ്രിട്ടീഷുകാർക്കെതിരേ സമരം നയിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടും ചരിത്രകാരന്മാർ അദ്ദേഹത്തെ അവഗണിച്ചതായി ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. രാഷ്ട്രീയ നേതാവ്, സാഹിത്യകാരൻ, നിമിഷ കവി, പണ്ഡിതൻ, സൂഫി വര്യൻ എന്നീ നിലകളിൽ തിളങ്ങിനിന്ന ഉമർ ഖാസിയുടെ വീക്ഷണങ്ങളും ദർശനങ്ങളും സ്മരിക്കുന്ന ഫീച്ചർ സിനിമയാണ് നിർമിക്കുകയെന്നു ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
റെസ്കോ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധാനവും സയ്യിദ് ഉസ്മാൻ നിർവഹിക്കും. റസാക്ക് കൂടല്ലൂർ പ്രൊജക്ട് ഡിസൈനറും ഷൈലോക് വെളിയംകോട് കോഓഡിനേറ്ററുമാണ്. സിനിമ 2023ൽ പുറത്തിറങ്ങും. ട്രസ്റ്റ് ചെയർമാൻ ഒ ടി മൊഹിയുദ്ദിൻ മൗലവി, റസാക്ക് കൂടല്ലൂർ, പി എം മുഹമ്മദാലി, റഷീദ് കാറാടിയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



