|
സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ കൂട്ടുകാരന്റെ ജനനേന്ദ്രിയം 32കാരൻ മുറിച്ചെടുത്തു. യുപിയിലെ ബറേലിയിലാണ് സംഭവം. ബറേലി മുനിസിപൽ കോർപറേഷനിലെ കരാർ ജീവനക്കാരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
ഒരുവർഷം മുമ്പാണ് ഇരുവരും പരിചയത്തിലാവുന്നതെന്നും പൊലീസ് പറയുന്നു. ഏതാനും മാസംമുമ്പ് ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നു. ഇപ്പോൾ ആക്രമിക്കപ്പെട്ട യുവാവ് ഈ ദൃശ്യങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്യുകയും ഇതു സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതിയിൽ നിന്ന് പണം തട്ടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. നിരവധി തവണ ഇങ്ങനെ പണം തട്ടി.
ശനിയാഴ്ച ഇരുവരും ഹോട്ടലിൽ സന്ധിക്കുകയും പ്രതി ഇരയോട് വീഡിയോ മൊബൈൽ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇര ഇതിനു വഴങ്ങിയില്ല. ഇതോടെ വഴക്കുണ്ടാവുകയും കൈയാങ്കളിയാവുകയും ചെയ്തു. ഇതേത്തുടർന്നാണ് സ്വകാര്യദൃശ്യങ്ങൾ പകർത്തി തന്നെ ബ്ലാക്ക് മെയിൽ ചെയ്തുവന്നിരുന്ന കൂട്ടുകാരന്റെ ജനനേന്ദ്രിയം താൻ മുറിച്ചെടുത്തതെന്ന് യുവാവ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം സംഭവത്തിൽ രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്ന് കോട് വാലി പൊലീസ് സ്റ്റേഷൻ ഓഫിസർ ഹിമാൻഷു നിഗം വ്യക്തമാക്കി. ജനനേന്ദ്രിയം നഷ്ടമായ യുവാവിന്റെ നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റ കുറ്റാരോപിതനും ആശുപത്രിയിൽ ചികിൽസയിലാണ്.



