തിരുവനന്തപുരം: അച്ചു ഉമ്മന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂത്ത മകൾ മറിയ ഉമ്മനെതിരെയും ഇടത് സൈബർ ആക്രമണം.
സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്റുകളും ഇട്ടവർക്കെതിരെ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകൾ സഹിതമാണ് പരാതി നൽകിയത്.
|
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. ഡിജിപിക്ക് നേരിട്ടാണ് മറിയ പരാതി നൽകിയത്. പുതുപ്പള്ളി ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സിപിഎം സൈബർ സംഘങ്ങളാണെന്നും മറിയ ആരോപിച്ചു.
‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടത് അനുകൂല പ്രൊഫൈലുകളിലാണ് മറിയക്കെതിരെ മോശമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചില പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു. നേരത്തേ, ഉമ്മൻചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനെതിരെയും സൈബർ ആക്രമണമുണ്ടായിരുന്നു. അച്ചു ഉമ്മൻ നൽകി പരാതിയിൽ സെക്രട്ടേറിയറ്റിലെ മുൻ അഡിഷനൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ഇതിനു പിന്നാലെയാണ് മറിയ ഉമ്മനെതിരെയും സൈബർ ആക്രമണമുണ്ടായത്. ജീവിച്ചിരിക്കുമ്പോൾ അപ്പയെ വേട്ടയാടിയവർ മരണ ശേഷം അദ്ദേഹത്തിന്റെ ഓർമകളെ പോലും ഭയക്കുന്നുവെന്ന് മറിയ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയിലെ വിജയം. പുതുപ്പള്ളിയിലെ പരാജയത്തിന്റെ പക തീർക്കാലാണ് രാഷ്ട്രീയത്തിൽ പോലും ഇല്ലാത്ത തനിക്കെതിരെ സിപിഎം സൈബർ സംഘം നടത്തുന്നതെന്നും ഇത് അപലപനീയമാണെന്നും മറിയ പറഞ്ഞു.





