07
Feb 2024
Thu
07 Feb 2024 Thu

രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ വീണ്ടുമൊരു വില വർധനയ്ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകൾ. ചെങ്കടൽ മേഖലയിലെ സംഘർഷങ്ങൾ ആണ് വീണ്ടും വില കൂട്ടാനുള്ള നീക്കത്തിന് പിന്നിലെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ സംഘർഷങ്ങൾ മാരുതി സുസുക്കി ഉൾപ്പെടെയുള്ള വാഹന നിർമാതാക്കൾക്ക് ലോജിസ്റ്റിക് വെല്ലുവിളികൾ സൃഷ്ടിക്കുന്നു. വ്യാപാര കപ്പലുകൾക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങൾ ചെങ്കടൽ മേഖലയിൽ ഗതാഗത തടസം പതിവാണ് അടുത്തകാലത്ത്. ഇതുകാരണം കമ്പനികൾക്ക് അവശ്യ വസ്‍തുക്കൾ എത്തിക്കാൻ കാലതാമസവും ഉയർന്ന ചെലവും നേരിടുന്നു. മാത്രമല്ല ചരക്ക് വഴിതിരിച്ചുവിടാനും കമ്പനികളെ നിർബന്ധിതരാക്കുന്നു.

ഈ പ്രതിസന്ധി കാരണം മാരുതി സുസുക്കിയും ലോജിസ്റ്റിക് വെല്ലുവിളികൾ നേരിടുന്നു. ഇത് വരും മാസങ്ങളിൽ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ പ്രേരിപ്പിച്ചേക്കുമെന്ന് മാരുതിയുടെ ഇൻവെസ്റ്റർ റിലേഷൻസ് മേധാവി രാഹുൽ ഭാരതി സൂചന നൽകിയതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാരുതി സുസുക്കി ഉൽപ്പാദന ചെലവ് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇത് കമ്പനിയുടെ പാസഞ്ചർ വാഹന വിലയിലും പ്രതിഫലിച്ചേക്കാം. തങ്ങളുടെ യാത്രാ വാഹനങ്ങൾക്ക് ബാധകമായ വിലവർധനവിന്‍റെ അളവ് ഭാരതി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, വിലക്കയറ്റം കാര്യമായിരിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രതിസന്ധി ഉയർന്ന കാത്തിരിപ്പ് കാലയളവിനും കാരണമായേക്കാം എന്നും കമ്പനി പറയുന്നു.

അടുത്തിടെ മാരുതി കാറുകൾക്ക് വില കൂട്ടിയിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെയാണ് കമ്പനി വില വർധന പ്രഖ്യാപിച്ചത്. ഇത് 2024 ജനുവരി മുതൽ കമ്പനിയുടെ മുഴുവൻ പാസഞ്ചർ വാഹന ശ്രേണിക്കും ബാധകമായി. ഇതിനു പിന്നാലെയാണ് വീണ്ടും വിലവര്‍ധനയ്ക്കൊരുങ്ങുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവും വർധിച്ചതിനാൽ ഉൽപ്പാദനച്ചെലവ് വർധിച്ചതാണ് വില വർധനയ്‌ക്ക് കാരണമെന്നാണ് മാരുതി സുസുക്കി പറഞ്ഞത്. മാരുതി സുസുക്കി മാത്രമല്ല, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹോണ്ട എന്നിവയുൾപ്പെടെ മറ്റ് നിരവധി കാർ നിർമ്മാതാക്കളും അതത് പാസഞ്ചർ വാഹനങ്ങൾക്ക് വില വർധന പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച ചെങ്കടലിൽ ഒരു അമേരിക്കൻ കപ്പലിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് കേന്ദ്രമായുള്ള ഈഗിള്‍ ബുള്‍ക് എന്ന കമ്പനിയുടെ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന പേരിലുള്ള ചരക്ക് കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. യുദ്ധക്കപ്പലിനു നേരെ അയച്ച മിസൈലുകൾ ലക്ഷ്യത്തിൽ പതിക്കും മുൻപ് തകർത്തതായും അമേരിക്ക വ്യക്തമാക്കി. ഈ സംഭവത്തോടെ ഹൂതികൾക്ക് കനത്ത തിരിച്ചടി നൽകാൻ അമേരിക്ക ഒരുങ്ങുന്നുവെന്ന സൂചന പുറത്തുവന്നിരുന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക