കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് അണ്ടര്‍ സെവന്റീന്‍ സെലക്ഷന് ട്രയല്‍സ് നടക്കുന്ന കൊച്ചി പനമ്പിള്ളി നഗര്‍ സ്കൂളിന്റ ഗേറ്റ് കായികമന്ത്രി വി അബ്ദുർറഹ്മാന്റെ നിർദേശത്തെ തുടർന്ന് തുറന്നുകൊടുത്തു. സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്റും കുന്നത്തുനാട് എംഎല്‍എയുമായ പി വി ശ്രീനിജന് ബ്ലാസ്റ്റേഴ്സ് സെലക്ഷന് ട്രയല്‍സ് തടഞ്ഞത് വിവാദമായതിന് പിന്നാലെ പൂട്ട് പൊളിക്കാന്‍ കായികമന്ത്രി മന്ത്രി വി.അബ്ദുറഹ്മാന് നിര്‍ദേശിക്കുകയായിരുന്നു.
|
പുലര്‍ച്ചെ മുതല്‍ ഗേറ്റിന് മുന്നില്‍ കാത്തുനിന്ന നൂറു കണക്കിന് കുട്ടികൾക്ക് പത്തുമണിയോടെയാണ് അകത്ത് പ്രവേശിക്കാനായത്. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് മറ്റൊരു ഗേറ്റ് തുറന്നുനൽകിയതോടെയാണിത്. സ്പോര്‍ട്സ് കൗണ്‍സിലിന് സ്റ്റേഡിയത്തിന്റെ വാടകകുടിശ്ശികയായ എട്ടുലക്ഷത്തോളം രൂപ കിട്ടാത്തത് കൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്നായിരുന്നു ശ്രീനിജൻ എംഎല്‍എയുടെ വിശദീകരണം. ട്രയല്‍സ് നടക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നും എംഎല്‍എ പറയുകയുണ്ടായി.
അതേസമയം ബ്ലാസ്റ്റേഴ്സിന് കുടിശ്ശികയില്ലെന്നും കഴിഞ്ഞ മാസം വരെയുള്ള വാടകതുക കൃത്യമായി നല്‍കിയിട്ടുണ്ടെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു.ഷറഫലി പറഞ്ഞു. ട്രയല്‍സ് നടത്താന്‍ കൗണ്‍സിലിനോട് പ്രത്യേക അനുമതി തേടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





