ബംഗളൂരു: ഗോത്രവർഗക്കാരിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. നാഗരഹോളെ കടുവാ സങ്കേതത്തിലെ ഫോറസ്റ്റ് വാച്ചറും ഡ്രൈവറുമായ ശ്രീകാന്ത് ആണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഫെബ്രുവരി രണ്ടിന് പെൺകുട്ടി ജീവനൊടുക്കിയിരുന്നു.
|
ബംഗളൂരുവിൽ സ്വകാര്യ നഴ്സായി പ്രവർത്തിച്ചിരുന്ന നെല്ലൂർ സ്വദേശിനിയായ പെൺകുട്ടി ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നതിനിടെയായിരുന്നു സംഭവം. പ്രതിയും പെൺകുട്ടിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് പ്രതി പെൺകുട്ടിയുമായി സംസാരിക്കുകയും ഉയർന്ന ശമ്പളത്തിൽ പുതിയ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
സമീപപ്രദേശത്ത് ജോലി ചെയ്ത് വരികയായിരുന്ന ചിലർ ഇരുവരെയും ശ്രദ്ധിക്കുകയും വീഡിയോയും ഫോട്ടോയും പകർത്തുകയുമായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് മകൾ ബലാത്സംഗം ചെയ്യപ്പെട്ടെന്ന വിവരം കുടുംബം അറിയുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുമെന്നും എട്ട് ലക്ഷം രൂപ നൽകണമെന്നും കുടുംബം പ്രതിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കേസ് നാല് ലക്ഷം രൂപയ്ക്ക് ഒത്തുതീർപ്പാക്കുകയായിരുന്നു. 3.5 ലക്ഷം രൂപ പ്രതി കുടുംബത്തിന് കൈമാറിയിരുന്നു. 50,000 രൂപ പിന്നീട് തരാമെന്ന് പ്രതി പറഞ്ഞിരുന്നെങ്കിലും നൽകിയില്ല. ഇതോടെ പിതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പിതാവ് പ്രതിയിൽ നിന്നും കേസ് ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെട്ടിരുന്നുവെന്ന് പെൺകുട്ടി മനസിലാക്കിയത്. ഇതോടെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവത്തിൽ പ്രതിക്കെതിരെ ഐപിസി വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിരിക്കുകയാണ്.





