02
Sep 2023
Thu
02 Sep 2023 Thu

മൈനറായ മുസ്‌ലിം വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഡറക്ടറുടെ മകന്‍ തുടര്‍ച്ചയായി പീഡിപ്പിച്ചത് രണ്ടുവര്‍ഷക്കാലം. പീഡനം നടക്കുമ്പോള്‍ മുറിക്കു പുറത്തുകാവല്‍നിന്നത് സ്‌കൂളിന്റെ പ്രിന്‍സിപ്പലായ വനിത അധ്യാപിക. വിവരം പുറത്തറിയുന്നത് പീഡനത്തിനിരയായ കുട്ടി വിഷാദരോഗത്തിനടിപ്പെട്ട് പാനിക് അറ്റാക്ക് പ്രകടിപ്പിച്ചപ്പോള്‍. ബിഹാറിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബം പരാതി നല്‍കിയതോടെ സ്‌കൂളിന്റെ ഡയറക്ടറുടെ മകനായ സാമ്രാട്ട് വിശ്വാസ് എന്ന സുമിത് വിശ്വാസിനെ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. സ്‌കൂളിലെ പ്രിന്‍സിപ്പലായ അധ്യാപിക അനിതാ മിശ്രയാണ് ഡയറക്ടറുടെ മകന്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ ക്ലാസ് മുറിക്കു പുറത്ത് കാവല്‍ നിന്നിരുന്നതെന്ന് വിദ്യാര്‍ഥിനി വെളിപ്പെടുത്തി. ക്ലാസ് മുറിക്കു പുറമേ ലൈബ്രറിയില്‍ വച്ചും പീഡനം നടന്നിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. സാമ്രാട്ട് വിശ്വാസ് കാത്തിരിക്കുന്ന മുറിയിലേക്ക് പെണ്‍കുട്ടിയെ എത്തിച്ച ശേഷം അനിത മിശ്ര കതക് പുറത്തുനിന്നു പൂട്ടി കാവല്‍ നില്‍ക്കുകയാണ് ചെയ്തിരുന്നത്.

2017ല്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു കുട്ടി പീഡനത്തിനിരയാവാന്‍ തുടങ്ങിയത്. അന്ന് ഇയാള്‍ കുട്ടിയെ വിവസ്ത്രയാക്കി വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയവും നാണക്കേടും മൂലം പെണ്‍കുട്ടി പുറത്തുപറഞ്ഞിരുന്നില്ല. ഇതോടെ പീഡനം രണ്ടുവര്‍ഷത്തോളം നീണ്ടു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും വീട്ടിലറിഞ്ഞാല്‍ പഠനം അവസാനിക്കുമെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ പീഡനം താങ്ങാനാവാതെ വന്നതോടെ കുട്ടി തന്നെ സ്‌കൂള്‍ മാറ്റാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു. 2019ല്‍ വീട്ടുകാര്‍ കുട്ടിയെ പാട്‌നയിലെ സ്വകാര്യ സ്ഥാപനത്തില്‍ ചേര്‍ക്കുകയും ഹോസ്റ്റലില്‍ നിന്ന് പഠനം തുടരുകയും ചെയ്തു. 2023 ആഗസ്ത് 23ന് ഹോസ്റ്റലില്‍ വച്ച് കുട്ടി ഉറക്കത്തില്‍ മാഡം എന്ന പോവാന്‍ അനുവദിക്കൂ, ഉപദ്രവിക്കരുതേ, സഹോദരാ എന്നെ പോവാന്‍ അനുവദിക്കൂ എന്ന് കരഞ്ഞ് കൈകൂപ്പി അപേക്ഷിക്കുകയും പരിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഹോസ്റ്റല്‍ വാര്‍ഡന്‍ രാത്രി തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് രാവിലെ കുട്ടിയെ മാനസികരോഗവിഭാഗത്തിലേക്ക് റഫര്‍ ചെയ്തു. ഇവിടെ നടത്തിയ പരിശോധനയില്‍ കുട്ടി വര്‍ഷങ്ങളായി വിഷാദരോഗത്തിലാണെന്ന് വ്യക്തമായി. ഡോക്ടര്‍ വിവരങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് 2017 മുതല്‍ 2019 വരെ താന്‍ സ്‌കൂളില്‍ നേരിട്ട ലൈംഗികപീഡനം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഡോക്ടര്‍ അറിയിക്കുമ്പോള്‍ മാത്രമാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ സുമിത് വിശ്വാസിനെതിരേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക