മോദിയും ബിജെപിയും മാത്രമല്ല ഹിന്ദുക്കളെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ. ഹിന്ദുക്കളെന്ന് പറയുന്നവർ അക്രമത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നുവെന്നും അവർ ശരിക്കുള്ള ഹിന്ദുക്കളല്ലെന്നും രാഹുൽ ഗാന്ധി പ്രസംഗിച്ചതിനെതിരേ നരേന്ദ്രമോദിയും അമിത് ഷായും രാഹുൽ ഗാന്ധി ഹിന്ദു മതത്തിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചുവെന്ന് ആരോപിച്ചതോടെയാണ് രാഹുൽ ഗാന്ധി ഇത്തരമൊരു മറുപടി നൽകിയത്.
|
ശിവന്റെ ചിത്രമുയർത്തിക്കാട്ടിയാണ് രാഹുൽ തന്റെ പ്രസംഗം തുടങ്ങിയത്. ശിവന്റെ ചിത്രം നോക്കിയാൽ നിങ്ങൾക്കറിയാം ഹിന്ദുക്കൾ ഒരിക്കലും ഭയവും വിദ്വേഷവും വിതയ്ക്കില്ലെന്ന്. എന്നാൽ ബിജെപി 24 മണിക്കൂറും ഭയവും വിദ്വേഷവും വ്യാപിപ്പിക്കുകയാണ്.
ആരെയും ഭയക്കരുതെന്ന സന്ദേശത്തെക്കുറിച്ചും രാഹുൽ സംസാരിച്ചു. ഇസ് ലാം മതവും ക്രൈസ്തവ മതവും ബുദ്ധമതവും ജൈന മതവും സിഖ് മതവുമെല്ലാം ഭയരഹിതമാവേണ്ടതിന്റെ പ്രാധാന്യമാണ് ഉയർത്തിക്കാട്ടുന്നതെന്നും രാഹുൽ പറഞ്ഞു. ബിജെപി ഭരണഘടനയ്ക്കും ഇന്ത്യയുടെ അടിസ്ഥാന ആശയത്തിനുമെതിരേ വ്യവസ്ഥാപിത ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ബിജെപിയുടെ ഈ നീക്കത്തെ ദശലക്ഷക്കണക്കിന് ജനങ്ങളാണ് എതിർത്തുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ഉത്തരവിനെ തുടർന്ന് തനിക്കെതിരേയും വ്യവസ്ഥാപിത ആക്രമണമുണ്ടായി. ഇരുപതിലധികം കേസുകൾ തനിക്കെതിരേ എടുത്തു. എന്റെ വീട് പിടിച്ചെടുത്തു. 55 മണിക്കൂറിലേറെ ഇഡിയുടെ ചോദ്യം ചെയ്യലുണ്ടായെന്നും രാഹുൽ പറഞ്ഞു.
അഗ്നിവീർ പദ്ധതി മോദിയുടെ തലയിൽ ജനിച്ചതാണ് അത് സായുധ സേനയുടേതല്ല. തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി ഒഴിവാക്കും. പദ്ധതി സായുധസേനയ്ക്കും ദേശസ്നേഹികൾക്കും എതിരായതിനാലാണിതെന്നും രാഹുൽ വ്യക്തമാക്കി. രാഹുൽ ഗാന്ധി പ്രസംഗിക്കാനെത്തിയപ്പോൾ ജയ് ശ്രീ റാം വിളിച്ചാണ് ഭരണകക്ഷികൾ വരവേറ്റത്. എന്നാൽ ഇതിനു മറുപടിയായി ഭരണഘടന വിജയിക്കട്ടെ എന്ന് പറഞ്ഞായിരുന്നു രാഹുൽ പ്രസംഗം തുടങ്ങിയത്.
മണിപ്പൂർ വിഷയവും നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമെല്ലാം രാഹുൽ സഭയിൽ ഉയർത്തി. നീറ്റ് വിഷയത്തിൽ ഏകദിന ചർച്ച വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സ്പീക്കറാണ് അവസാന വാക്കെന്നും സഭയിൽ ആരുടെ മുന്നിലും തലകുനിക്കരുതെന്നും രാഹുൽ ഗാന്ധി ലോക്സഭാ സ്പീക്കർ ഓം ബിർലയോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുന്നിൽ കൈകൂപ്പി തലകുനിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമർശം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





