17
Sep 2023
Sun
17 Sep 2023 Sun

കോയ്‌റോ: ഈജിപ്ഷ്യന്‍ കോടീശ്വരന്‍ മുഹമ്മദ് അല്‍ ഫായിദ് (94) അന്തരിച്ചു. ഡയാന രാജകുമാരി കാറപകടത്തില്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ക്കൊപ്പം കൂടെയുണ്ടായിരുന്നത് മുഹമ്മദ് അല്‍ ഫായിദിന്റെ മകന്‍ ദോദി അല്‍ ഫയദായിരുന്നു. മകന്റെയും ഡയാന രാജകുമാരിയുടെയും മരണത്തിന് പിന്നില്‍ ബ്രിട്ടീഷ് രാജകുടുംബമാണെന്ന് അല്‍ഫായിദ് ആരോപിക്കുകയും മകന്റെ നീതിക്കായി പോരാടുകയുംചെയ്തു. അങ്ങിനെയും മുഹമ്മദ് ഫായിദ് പലതവണ വാര്‍ത്തയായി. മകനും ഡയാനയും അപകടത്തില്‍ മരിച്ച് 26 വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് അല്‍ ഫയദ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാരോഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ സ്വന്തമാക്കിയ അല്‍ഫായിദ് ഈജിപ്ഷ്യന്‍ നഗരമായ അലക്‌സാണ്ട്രിയയിലാണ് ജനിച്ചത്. തയ്യല്‍ മെഷീന്‍ വില്‍പ്പനക്കാരനായി ജോലി ചെയ്ത അദ്ദേഹം റിയല്‍ എസ്‌റ്റേറ്റ്, ഷിപ്പിംഗ് തുടങ്ങിയവയില്‍ ഭാവി കെട്ടിപ്പടുക്കുകയായിരുന്നു. മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമാണ് അദ്ദേഹം സാമ്രാജ്യം കെട്ടിപ്പടുത്തത്.

പതിറ്റാണ്ടുകളായി താമസിച്ച രാജ്യം പൗരത്വം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദോദി അല്‍ ഫയദ് ബ്രിട്ടീഷ് സര്‍ക്കാരുമായി അകല്‍ച്ചയിലായിരുന്നു. താന്‍ ഫ്രാന്‍സിലേക്ക് മാറുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.1997ല്‍ പാപ്പരാസികളില്‍ നിന്ന് രക്ഷ നേടാന്‍ ശ്രമിച്ച ഡയാനയും മകന്‍ ദോദിയും പാരീസിലെ റോഡ് തുരങ്കത്തില്‍ കാര്‍ ഇടിച്ചുകയറി കൊല്ലപ്പെട്ടുവെന്ന് തെളിയിക്കാന്‍ 10 വര്‍ഷമാണ് ചെലവഴിച്ചത്. ഡയാന രാജകുമാരി ദോദിയുടെ കുഞ്ഞിനെ പ്രസവിക്കുന്നത് തടയാനാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്നാണ് അല്‍ഫായിദ് ആരോപിക്കുന്നത്.

1997 ഓഗസ്റ്റ് 31ന് ദോദിയും ഡയാനയും അംഗരക്ഷകന്‍ ഓടിച്ച മെഴ്‌സിഡസ് കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടത്തില്‍പെട്ടത്. പാപ്പരാസികള്‍ അതിവേഗത്തില്‍ പിന്തുടരുമ്പോള്‍ അവരില്‍ നിന്ന് ഒഴിഞ്ഞുമാറി വേഗത്തില്‍ പോകാന്‍ ശ്രമിക്കവെയാണ് ദുരന്തം സംഭവിച്ചത്.