21
Jul 2023
Mon
21 Jul 2023 Mon

കൊച്ചി: മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിനെ ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ കാണില്ലെന്ന് ഏറെക്കുറേ ഉറപ്പായി. സഹല്‍ ഒന്നുകില്‍ കൊല്‍ക്കത്തന്‍ ക്ലബ്ബായ മോഹന്‍ ബഗാനൊപ്പം അല്ലെങ്കില്‍ സൗദി ക്ലബ്ബില്‍. എന്നാല്‍ റെക്കോഡ് ട്രാന്‍സ്ഫര്‍ ഫീസ് മുന്നോട്ടുവച്ചതിനാല്‍ സഹലിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് ബഗാന് വില്‍പ്പനനടത്താനാണ് സാധ്യത കൂടുതല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായ 2.5 കോടി രൂപയോളം ട്രാന്‍സ്ഫര്‍ ഫീ മുടക്കാന്‍ ബഗാന്‍ തയാറായതിനാലാണിത്. 2.2 കോടി രൂപയാണ് താരത്തിന്റെ മാര്‍ക്കറ്റ് വാല്യൂ. 2025 മേയ് വരെ സഹലുമായി കേരള ബ്ലാസ്‌റ്റേഴ്‌സിന് കരാറുണ്ട്. സഹലിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറ്റൊരു വമ്പന്‍മാരായ മുംബൈ സിറ്റി എഫ്.സിയും ശ്രമിച്ചിരുന്നെങ്കിലും, മോഹന്‍ബഗാന്‍ ഇക്കാര്യത്തില്‍ വളരെയേറെ മുന്നേറിയതായി ഐഎഫ്ടിഡബ്ല്യുസി ട്വിറ്ററില്‍ കുറിച്ചു. അടുത്ത ആഴ്ച്ച ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉണ്ടാവുമെന്ന് ഐഎഫ്ടി ന്യൂസ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരു എഫ്‌സി, ഒഡീഷ എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി എന്നീ ക്ലബ്ബുകളും സഹലിനെ സ്വന്തമാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

സഹല്‍ ബഗാനിലേക്കു പോകുകയാണെങ്കില്‍ ട്രാന്‍സ്ഫര്‍ തുകക്കൊപ്പം ലിസ്റ്റണ്‍ കൊളാസോയെ ബ്ലാസ്‌റ്റേഴ്‌സിനു നല്‍കുന്ന വിധത്തിലുള്ള പാക്കേജാണ് തയാറായത്. ബഗാന്‍ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ടീമിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നേരത്തേ ബഗാന്റെ പ്രബീര്‍ ദാസിനെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.

സഹലിനായി ഒന്ന് രണ്ട് സൗദി ലീഗ് ക്ലബ്ബുകളും ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. സഹല്‍ വരുമോയെന്നറിയാന്‍ പ്രാഥമിക അന്വേഷണമാണ് ഇക്കാര്യത്തില്‍ നടത്തിയത്. എന്നാല്‍, ഈ ട്രാന്‍സ്ഫര്‍ നടക്കാനുള്ള സാധ്യത ഇപ്പോള്‍ കുറവാണ്.

26 വയസ്സുകാരനായ സഹല്‍ 2017ലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 90 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ദേശീയ ടീമിലും തിളങ്ങിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖമായ സഹലിനെ ടീമിലെത്തിക്കാന്‍ ഐഎസ്എല്‍ വമ്പന്‍മാര്‍ മുന്‍കൈയെടുത്തത്.