15
Mar 2024
Wed
15 Mar 2024 Wed

ഡൽഹി: രാജ്യത്ത് വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. വ്യാജ രേഖകൾ വഴി രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ എടുത്തു എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ കണക്ക്. ഇവയുടെ പരിശോധന നടത്താൻ കമ്പനികൾക്ക് ടെലികോം മന്ത്രാലയം നിർദേശം നല്‍കി. രേഖകൾ കൃത്യമല്ലാത്തവ റദ്ദാക്കുമെന്നാണ് ടെലികോം മന്ത്രാലയം അറിയിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

21 ലക്ഷം സിം കാര്‍ഡുകള്‍ തരപ്പെടുത്തിയത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തി. രാജ്യമൊട്ടാകെ നടത്തിയ പരിശോധനയിലാണ് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണ്ടെത്തല്‍.

സംശയാസ്പദമായ വരിക്കാരുടെ വിശദാംശങ്ങള്‍ എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍ അടക്കമുള്ള ടെലികോം കമ്പനികള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കൈമാറി. സിം കാര്‍ഡ് ലഭിക്കുന്നതിന് ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ കമ്പനികള്‍ പുനഃപരിശോധന നടത്തണം. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് സിംകാര്‍ഡുകള്‍ തരപ്പെടുത്തിയത് എന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ റദ്ദാക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചു.

രാജ്യത്തെ 114 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണ് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് ആണ് അന്വേഷണം നടത്തിയത്.