പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ നിരന്തരം ബലാൽസംഗം ചെയ്ത കേസിലെ പ്രതിയായ മുരുക മഠം മേധാവി ശിവമൂർത്തി മുരുക ഷരണാരു അറസ്റ്റിൽ. കർണാടകയിലെ പ്രബല രാഷ്ട്രീയ വിഭാഗമായ ലിംഗായത്ത് സമുദായ നേതാവായി ശിവമൂർത്തി ഷരണാരുവിനെതിരേ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിനെതിരേ ജനകീയ പ്രതിഷേധം ശക്തമായതോടയാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായത്.
|
ദലിത് സമൂഹത്തിൽ പെട്ടവരാണ് ശിവമൂർത്തിയുടെ പീഡനത്തിനിരയായ പെൺകുട്ടികൾ. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മുരുക മഠത്തിലെ അന്തേവാസികളായിരുന്നു വിദ്യാർഥിനികൾ ഇരുവരും. ശിവമൂർത്തിയുടെ ലൈംഗികാതിക്രമത്തിനെതിരേ പെൺകുട്ടികൾ നേരത്തേ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ഇവർ ഇതു സ്വീകരിക്കാതെ മഠം അധികൃതരെ വിളിച്ചുവരുത്തി കുട്ടികളെ പറഞ്ഞയയ്ക്കുകയായിരുന്നു.
രാഷ്ട്രീയ സ്വാധീനമുള്ള ശിവമൂർത്തിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിജെപി കൈക്കൊണ്ടത്. മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ശിവമൂർത്തിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നിരുന്നു. ശിവമൂർത്തിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും യെദ്യൂരപ്പ ആരോപിക്കുകയുണ്ടായി.



