ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ മുസ് ലിം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്താന്‍. 18 വയസ്സില്‍ താഴെയുള്ളവര്‍ പെരുന്നാളുകള്‍ അടക്കമുള്ള മതപരമായ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തും. താജിക് സംസ്‌കാരത്തിന് അനുസൃതമായ വസ്ത്രങ്ങളല്ലാത്ത വസ്ത്രങ്ങളെല്ലാം നിരോധിക്കാനാണ് നീക്കം.
|
1994 മുതല്‍ പ്രസിഡന്റ് ഇമോമലി റഹ്‌മാന്റെ ഏകാധിപത്യ ഭരണത്തിനു കീഴിലാണ് താജിക്കിസ്താന്‍. 2016ല്‍ കൊണ്ടുവന്ന ഭരണഘടനാ മാറ്റത്തിലൂടെ അനിശ്ചിതകാലത്തേക്ക് രാജ്യം ഭരിക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇസ് ലാമിക പ്രാര്‍ഥനകള്‍ നിശ്ചിത ഇടങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുക, പള്ളികള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുകയും അവയുടെ സ്ഥാനങ്ങള്‍ ക്രമപ്പെടുത്തുകയും ചെയ്യുക, വിദേശ വസ്ത്രങ്ങള്‍ വിലക്കുക തുടങ്ങിയ തീരുമാനങ്ങളാണ് സര്‍ക്കാര്‍ പുതുതായി നടപ്പാക്കുക. താജിക്കിസ്താന്‍ പാര്‍ലമെന്റിന്റെ ഉപരി സഭയായ മജ്‌ലിസി മില്ലി നിയമം ബുധനാഴ്ച പാസാക്കി.
പാരമ്പര്യവും ആഘോഷങ്ങളും സംബന്ധിച്ചുള്ള നിയമം കഴിഞ്ഞ അധോസഭയായ അജ്‌ലിസി നമോയന്ദഗോന്‍ പാസാക്കിരുന്നു. പ്രസിഡന്റ് ഒപ്പ് വയ്ക്കുന്നതിലൂടെ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്യും. നിയമലംഘകര്‍ക്ക് 740 ഡോളറാണ് പിഴ. സ്ഥാപനങ്ങള്‍ക്ക് പിഴ 5400 ദിര്‍ഹവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 3700ഉം മത നേതാക്കള്‍ക്ക് 5060 ഡോളറുമായിരിക്കും പിഴ ചുമത്തുകയെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
നീളമുള്ള താടി വളര്‍ത്തുന്നതിനും പാശ്ചാത്യ മിനി സ്‌കര്‍ട്ടിനും താജിക്കിസ്താന്‍ മുമ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു. എങ്ങനെ വസ്ത്രം ധരിക്കണം എന്ന മാര്‍ഗനിര്‍ദേശവും 2018ല്‍ താജിക്കിസ്താന്‍ പുറപ്പെടുവിച്ചിരുന്നു. അതേവര്‍ഷം കാറുകള്‍ തടഞ്ഞുനിര്‍ത്തി നീളമുള്ള താടികള്‍ ഉള്ളവരുടെ താടി വെട്ടിക്കളയുന്നതിനും സ്ത്രീകളുടെ ഹിജാബ് അഴിപ്പിക്കുന്നതിനും താജിക്കിസ്താന്‍ വേദിയായി.
കറുത്ത ഹിജാബും നീളമുള്ള താടിയും വിദേശരീതിയാണെന്ന് താജിക്കിസ്താനിലെ ഭൂരിപക്ഷമായ സുന്നികള്‍ കുറ്റപ്പെടുത്തിയിരുന്നു. പേര്‍ഷ്യന്‍ സംസ്‌കാരത്തെ പിന്തുടരുന്ന താജിക്കിസ്താനില്‍ വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ആളുകള്‍ ധരിച്ചുവരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






