|
90 ലക്ഷം രൂപയ്ക്ക് ദാവൂദ് ഇബ്രാഹിമിനെയും സംഘത്തിനെയും പൂട്ടാൻ ദേശീയ അന്വേഷണ ഏജൻസി. ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 25 ലക്ഷം രൂപയാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്ന്. ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ ഷക്കീലിന് 20 ലക്ഷവും അനീസ് ഇബ്രാഹിം, ജാവേദ് ചിക്ന, ടൈഗർ മേമൻ എന്നിവർക്ക് 15 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ പിടികൂടാൻ സഹായകമാവുന്ന വിവരം നൽകുന്നവർക്കാണ് പണം നൽകുക.
ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും പുതിയ ചിത്രവും എൻഐഎ പുറത്തുവിട്ടു. 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതിയാണ് ദാവൂദ് ഇബ്രാഹിം. മറ്റുള്ളവരും കേസിലെ പ്രതികളാണ്. ലഷ്കറെ ത്വയ്യിബ, ജെയ്ഷെ മുഹമ്മദ്, അൽ ഖാഇദ എന്നീ ഭീകരസംഘടനകളുമായി സഹകരിച്ചുപ്രവർത്തിക്കുകയാണ് ദാവൂദ് ഇബ്രാഹിം സംഘവുമെന്നും എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.
ആയുധക്കടത്ത്, മയക്കുമരുന്ന് ഭീകരവാദം, അധോലോക കുറ്റവാളി സംഘം, കള്ളപ്പണം വെളുപ്പിക്കൽ, കള്ളനോട്ട് വിതരണം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തുവരികയാണ് ദാവൂദ് ഇബ്രാഹിമും സംഘവുമെന്നും എൻഐഎ വ്യക്തമാക്കി.



