ദുബയ്: സാമൂഹ്യ വിഷയങ്ങളിൽ സിനിമാ താരങ്ങൾ പ്രതികരിച്ചത് കൊണ്ട് നാട് നന്നാവുമ്മെന്ന വിശ്വാസം ഇല്ലെന്ന് സിനിമാ താരം ടോവിനോ തോമസ്. അതേ സമയം പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുമ്പോഴും വേട്ടയാടുമ്പോഴും മാധ്യമങ്ങൾ മൗനം പാലിക്കുന്നു. പ്രതികരിക്കുന്നില്ലെന്ന് വിലപിക്കുന്നവർ ഈ അവസരങ്ങളിൽ എവിടെയാണെന്നും ഒപ്പം നിൽക്കാൻ തയ്യാറാവുന്നില്ലെന്നും ടോവിനോ പറഞ്ഞു.
|
കയ്യടി നേടാൻ വേണ്ടി എല്ലാ വിഷയങ്ങളിലും പ്രതികരിക്കാൻ താല്പര്യമില്ലെന്നും അതേസമയം പ്രതികരിക്കേണ്ട ഘട്ടങ്ങളിൽ മൗനം പാലിക്കില്ലെന്നും താരം പറഞ്ഞു.
നിലാവെളിച്ചം എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ക്ലാസിക്കൽ ചിത്രം ഭാർഗവീനിലയം പുനർസൃഷ്ടിക്കുമ്പോൾ പരമാവധി നീതിപുലർത്തിയതായും അതിന്റെ കലാമേന്മക്ക് കോട്ടം തട്ടാത്ത രീതിയിൽ ആധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും നീലാവെളിച്ചതിന്റെ സംവിധായകൻ ആഷിക് അബു പറഞ്ഞു.
1964 ൽ പുറത്തിറങ്ങിയ ഒരു മികച്ച സിനിമയുടെ പുതിയ രൂപം ചെയ്യുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇപ്പോൾ സിനിമ കണ്ട ശേഷം പ്രേക്ഷകരുടെ നല്ല പ്രതികരണം ഏറെ സന്തോഷിപ്പിക്കുന്നതായും ആഷിക് അബു പറഞ്ഞു. ഭാർഗവീനിലയം എക്കാലത്തും വിസ്മയിപ്പിച്ച ഒരു ചിത്രമായിരുന്നു എന്നും അതിൽ ഭാർഗവിക്കുട്ടിയായി അഭിനയിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നതായും റീമ കല്ലിങ്ങൽ പറഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിലുള്ള ഒരു മാജിക്കൽ യാത്രയായിരുന്നു ഈ അനുഭവം എന്നും റീമ പറഞ്ഞു. സിനിമ പൂർണ തൃപ്തിയായി അനുഭവപ്പെടുന്നു. അതേസമയം വിമർശനങ്ങ ളെയും സ്വാഗതം ചെയ്യുന്നു.
ഷൈൻ ടോം ചാക്കോ, നിർമാതാക്കൾ എന്നിവരും ദുബയിലെ പ്രൊമോഷൻ പരിപാടിയിൽ സംബന്ധിച്ചു. ഗൾഫിൽ അറബിക് സബ് ടൈറ്റിലോടെ 81 കേന്ദ്രങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.


