
എംകെ ഷഹസാദ് എഴുതുന്നു
![]() |
|
കലാലയങ്ങളെ ഇനിയെന്തിന് കൊള്ളും? കുറേക്കാലമായി എന്റെ മനസ്സിനെ അലട്ടിയിരുന്നൊരു ചോദ്യമാണിത്. ഈ ചോദ്യത്തിന് ഇന്നൊരുത്തരം കിട്ടി. ഉത്തരം പറഞ്ഞത് മറ്റാരുമല്ല, നമ്മുടെ വ്യവസായ മന്ത്രി പുങ്കവൻ പി രാജീവ് സാറാണ്. കലാലയങ്ങളിൽ വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന് നിയമസഭയിൽ പ്രസ്താവിച്ചാണ് അദ്ദേഹം എന്റെ ആകാംക്ഷയെ ശമിപ്പിച്ചുകളഞ്ഞത്. എന്റെ ആകാംക്ഷയ്ക്ക് പിന്നിൽ തക്കതായ കാരണങ്ങളുണ്ടായിരുന്നു. കഴിഞ്ഞിടെ അഖിലേന്ത്യാ സേവ് എജുക്കേഷൻ കമ്മിറ്റിയെന്ന പേരിൽ ഒരു സംഘടന (ലേഖകൻ അതിലൊരംഗമാണ്) തൃശ്ശൂരിൽ ഒരു വിദ്യാഭ്യാസ രക്ഷാ ജനകീയ പാർലമെന്റ് സംഘടിപ്പിക്കുകയുണ്ടായി. പാർലമെന്റിൽ ചർച്ച ചെയ്യാതെ നടപ്പിലാക്കി തുടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രതീകാത്മക പാർലമെന്റിൽ ചർച്ച ചെയ്യാനും ഭാവി സമര പരിപാടികൾ ആലോചിക്കാനുമായിരുന്നു ജനകീയ പാർലമെന്റ്. അതൊരു വിജയവുമായിരുന്നു. എന്നാൽ അതല്ല ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം.
പാർലമെന്റിന്റെ പ്രചാരണത്തിനായി സേവ് എജുക്കേഷൻ കമ്മിറ്റിയുടെ പ്രവർത്തകർ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ധാരാളം കലാലയങ്ങളിലും വിദ്യാലയങ്ങളിലും കയറി ഇറങ്ങി. അധ്യാപകരുമായി സംവദിച്ചു.അപ്പോൾ ഞങ്ങൾക്കൊരു കാര്യം മനസ്സിലായി. ഞാനിപ്പോൾ പ്രവർത്തിക്കുന്ന സംഘടന 1994ൽ DPEP കാലം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം ഇന്ന് കലായങ്ങളിലെ അധ്യാപകർക്ക് അനുഭവവേദ്യമായി തുടങ്ങിയിരിക്കുന്നു. കുട്ടികൾക്ക് വായിക്കാനും എഴുതാനും അറിയില്ല! സാഹിത്യമോ ചരിത്രമോ ശാസ്ത്രമോ അറിയില്ല. അറിയാനുള്ള ആകാംക്ഷയുമില്ല. അതുകൊണ്ട് തന്നെ അവരെ ഒന്നും പഠിപ്പിക്കാൻ പറ്റുന്നില്ല. ഒഴിഞ്ഞതും ഓട്ടയുള്ളതുമായ കുടങ്ങളിൽ വെള്ളം നിറക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ കഥകളായിരുന്നു പഠിപ്പിക്കുന്ന വിഷയത്തോട് ആത്മാർഥതയുള്ള ഓരോ അധ്യാപകനും പറയാനുണ്ടായിരുന്നത്. ഇതിനെന്താണ് പരിഹാരം?
അങ്ങനെയിരിക്കെയാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി, ക്ഷമിക്കണം വ്യവസായ മന്ത്രി ഇങ്ങനെയൊരു പ്രസ്താവനയിറക്കിയിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ പശ്ചാത്തലം, കലാലയങ്ങളിൽ ഇത്ര വലിയ അങ്കണങ്ങളൊന്നും ആവശ്യപ്പെടുന്നില്ലെന്നും അങ്ങനെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് വ്യവസായ പാർക്കുകൾ ആരംഭിക്കാമെന്നാണ് അദ്ദേഹം പറഞ്ഞുവരുന്നത്. മാത്രമല്ല അതുകൊണ്ട് വേറേയും ഉണ്ട് ഗുണങ്ങൾ. ഒന്ന്, വിദ്യാർഥികളെ വ്യവസായശാലകൾക്ക് ഇന്റേൺഷിപ്പ് വഴി പ്രയോജനപ്പെടുത്താം. രണ്ട്, ഗവേഷണങ്ങളെ വ്യവസായവുമായി ബന്ധിപ്പിക്കാം. മാത്രമല്ല, സമാന്തരമായി അങ്ങ് വടക്ക് കോഴിക്കോട് സർവകലാശാലയിൽ വ്യവസായ സൗഹൃദ പാഠ്യപദ്ധതി രൂപീകരിക്കുന്നതിന്റെ വാർത്തയും വന്നു. ഇവയെല്ലാം എഴുതാനും വായിക്കാനുമറിയാത്ത വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷ നൽകുന്ന നയം മാറ്റമാണ്. കാരണം ഒന്നും പഠിക്കാതെ ബിരുദ തലത്തിലെത്തിയ ഒരു വിദ്യാർഥിക്ക് ഇനി പുതുതായൊന്നും പഠിക്കാൻ പറ്റില്ല. ഇനി അവന്റെയും അവളുടേയും മുന്നിൽ അവശേഷിക്കുന്ന ഏക സാധ്യതയെ തന്റെ ശരീരത്തെയും മനസ്സിനേയും തൊഴിലിടത്തിന് ഉതകും വിധം വഴക്കിയെടുക്കലാണ്. അതിന് സഹായിക്കുന്ന കാഴ്ചപ്പാടാണ് മന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്.
എഴുതാനും വായിക്കാനും അറിയാത്തവരെവച്ച് ഗവേഷണവും മുന്നോട്ടുപോകില്ലെന്നും രാജീവിനറിയാം എന്ന് തോന്നുന്നു. കാരണം വിജ്ഞാനാർജന സമയത്ത് സ്വാഭാവികമായി ഉയർന്ന് വരുന്ന പുതിയ ചോദ്യങ്ങൾക്ക് സ്വതന്ത്രമായി ഉത്തരം തിരയുന്നതാണല്ലോ ഗവേഷണം. പ്രത്യേകിച്ച് അറിവൊന്നും കിട്ടാത്തത് കൊണ്ട് കുട്ടികൾക്കിന്ന് ചോദ്യങ്ങളൊന്നുമില്ല. ഇനി അവരുടെ മസ്തിഷ്കത്തെ വ്യവസായശാലകളുടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ഉപകരണങ്ങളുടെ യന്ത്രഭാഗമാക്കനേകൊള്ളൂ എന്ന തിരിച്ചറിവാണല്ലോ ഗവേഷണത്തെ വ്യവസായവുമായി ബന്ധിപ്പിക്കാം എന്ന ആശയത്തിലേക്ക് മന്ത്രിയെ നയിച്ചത്?
വീടുകളിലെ ദാരിദ്രവും ചുറ്റുപാടുള്ള ഭ്രമിപ്പിക്കുന്ന പരസ്യങ്ങളും നമ്മുടെ രക്ഷിതാക്കളേയും വിദ്യാർഥികളേയും ഒരുപോലെ സാമ്പത്തിക വാദികളാക്കി മാറ്റിയിട്ടുണ്ട്. അവർ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന നയമാണ് പി.രാജീവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി നമ്മുക്ക് നമ്മുടെ നിരാശരായ അധ്യാപകരിലേക്കും ദേശീയ വിദ്യാഭ്യാസ നയം 2020ലേക്കും ഒരിക്കൽകൂടി മടങ്ങിവരാം. നിരാശരായ അധ്യാപകരുടെ നൈരാശ്യം എന്നേക്കും നിലനിർത്തുകയും അവരേയും അവർ പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വിഷയത്തേയും പരിപൂർണമായും അപ്രസക്തമാക്കുകയും ചെയ്യുന്ന നയം മാറ്റമാണ് പി രാജീവ് അവതരിപ്പിച്ചിരിക്കുന്നത്. സേവ് എജുക്കേഷൻ കമ്മിറ്റി ചർച്ച ചെയ്ത ദേശീയ വിദ്യാഭ്യാസ നയം തന്നേയാണ് പി രാജീവിന്റെ നയവും എന്നതാണ് മറ്റൊരു വസ്തുത.
വിദ്യാഭ്യാസം മസ്തിഷ്കത്തിന് പ്രവർത്തിക്കാൻ ആവശ്യമായ വിവരങ്ങൾ പഠിതാവിൽ സന്നിവേശിപ്പിക്കുന്ന പ്രക്രിയയാണെന്ന ആശയം 1994 മുതൽ നടപ്പിലാക്കിയ DPEP നിഷേധിക്കുന്നുണ്ട്. 2007ൽ DPEPയ്ക്ക് അനുയോജ്യമാംവിധം പാഠ്യപദ്ധതി പരിഷ്കരിക്കുക കൂടി ചെയ്തതോടെ സംഗതി പൂർണമായി. അതിന് ശേഷം വിദ്യാഭ്യാസ പ്രക്രിയയിലൂടെ കടന്നുപോയവരാണ് ഇന്ന് എഴുത്തും വായനയും അറിയാതെ ഒരു ആകാംക്ഷയുമില്ലാതെ നിസ്സംഗരായി കലായങ്ങളിലെത്തിയിരിക്കുന്നത്. NEP 2020 സമാനമായ കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നത്. നമ്മുടെ വ്യവസായ മന്ത്രി പറഞ്ഞതും അതേ കാര്യം തന്നെ. അധ്യാപകരുടെ നിരാശയ്ക്ക് ഇനിയും പരിഹാരമായിട്ടില്ലെങ്കിലും ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന ആശങ്കയൊഴിഞ്ഞിട്ടില്ലെങ്കിലും കലായങ്ങളെ ഇനിയെന്തിന്കൊള്ളാം എന്ന എന്റെ ചോദ്യത്തിന് ഒരുത്തരമായതിൽ ഒരു സന്തോഷമുണ്ട്.