18
Feb 2024
Sun
18 Feb 2024 Sun

ഗസ്സയ്ക്ക് പിന്നാലെ റഫയിലുൾപ്പടെ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ ഫലസ്തീനികൾ കടുത്ത പട്ടിണി നേരിടുന്നതായി റിപ്പോർട്ട്. ജീവൻ നിലനിർത്താനായി ചെടികൾ ഭക്ഷിക്കേണ്ട ദുരിതത്തിലാണ് ഫലസ്തീനികൾ. കടകളിൽ പച്ചക്കറികളോ ബ്രെഡോ മറ്റ് അവശ്യവസ്തുക്കളോ ഒന്നും ലഭ്യമല്ലെന്ന് അവർ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെയാണ് തങ്ങൾ ചെടികൾ കഴിച്ച് വിശപ്പടക്കാൻ നിർബന്ധിതരായതെന്നും ഫലസ്തീൻ ജനത പറയുന്നു. ശുദ്ധജലത്തിനും ഫലസ്തീനിൽ കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

ഗസ്സയിലെ ആയിരക്കണക്കിന് ജനങ്ങൾ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുകയാണെന്ന് യു.എൻ പറയുന്നു. ഇസ്രായേൽ പട്ടിണിയെ ഒരു ആയുധമാക്കി ഉപയോഗിക്കുകയാണ്. ഇത് യുദ്ധക്കുറ്റമാണെന്നും യു.എൻ വ്യക്തമാക്കി.

ഗസ്സയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകൾ ഇസ്രായേൽ തടയുന്നതാണ് പ്രശ്നത്തിനുള്ള പ്രധാനകാരണം. ട്രക്കുകൾ ഗസ്സയിൽ എത്തുന്നത് തടയാൻ വഴിയിൽ പ്രതിഷേധവുമായി ഇസ്രായേലികളുമുണ്ട്.

ഇസ്രായേൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വിശുദ്ധ മാസമായ റമദാനിലും ഗസ്സ മുനമ്പിൽ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ യുദ്ധകാല കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്തമാസം10നോ തൊട്ടടുത്ത ദിവസങ്ങളിലോ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റമദാനിലും യുദ്ധം തുടരുമെന്ന പ്രസ്താവന ഫലസ്തീൻ ജനതയ്ക്ക് കൂടുതൽ ദുരന്തങ്ങൾ വരുത്തിവയ്ക്കുമെന്നാണ് ആശങ്ക ഉയർന്നിരുന്നു. അതേസമയം, ഇസ്രായേൽ ആക്രമണം പൂർണമായും നിർത്തിവയ്ക്കലാണ് ഏക പരിഹാരമെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് ഹമാസ്.