കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് പിന്തുണ നൽകാൻ പിഡിപി തീരുമാനം. എറണാകുളം ടൗണ്‍ഹാളില്‍ ചേര്‍ന്ന ചേർന്ന നേതൃയോഗമാണ് പിന്തുണ സംബന്ധിച്ച തീരുമാനം എടുത്തത്. തീരുമാനത്തിന് പാർട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി അംഗീകാരം നല്‍കി.
|
ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തിരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം. മറ്റെന്തിനേക്കാളും രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കുക എന്നത് രാജ്യ ഭാവിക്ക് അനിവാര്യമാണ്. ഫാഷിസത്തോട് സന്ധിയാവാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുമതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്ന് നേതൃയോഗം വിലയിരുത്തി.
പാര്‍ട്ടിയുടെ അസ്ഥിത്വവും പ്രത്യയശാസ്ത്ര നിലപാടുകളും തിരിച്ചറിയുകയും ജനാധിപത്യ പ്രക്രിയയില്‍ അവസരവും അംഗീകാരവും നല്‍കിയ രാഷ്ട്രീയ സംവിധാനമാണ് ഇടതുമുന്നണിയെന്നത് കൂടി അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ കാരണമായിട്ടുണ്ട്. സംഘപരിവാറിനും ഫാഷിസത്തിനുമെതിരേ താരതമ്യേന മികച്ച രാഷ്ട്രീയ ബദല്‍ എന്ന നിലയില്‍ ഏറെ വര്‍ഷങ്ങളായി പിഡിപിയുടെ രാഷ്ട്രീയ നിലപാട് ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തുക എന്ന സമീപനത്തോടെയായിരുന്നു. മുന്നണിയുടെ നയങ്ങളോടും നിലപാടുകളോടും ഇടതുഭരണകൂടം കൈക്കൊള്ളുന്ന പല തീരുമാനങ്ങളോടും പാര്‍ട്ടിക്ക് വിയോജിപ്പുണ്ടായിട്ടുണ്ട്. അത്തരം തീരുമാനങ്ങള്‍ക്കെതിരേ ജനാധിപത്യ വിയോജിപ്പ് തുടരുകയും ചെയ്യും.
മതേതര കക്ഷികളുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ബിജെപിക്കെതിരേ രാഷ്ട്രീയ ബദലിന് ശ്രമിക്കുന്നത് രാജ്യം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അതില്‍ സംഘപരിവാരത്തോടും ബിജെപിയോടും രാഷ്ട്രീയസന്ധി ചെയ്യാത്ത ഇടതുമുന്നണി രാജ്യത്തെ പ്രധാന കക്ഷിയായി നിലനില്‍ക്കേണ്ടതുണ്ടെന്ന് പിഡിപി കേന്ദ്രകമ്മിറ്റിയും തിരഞ്ഞെടുപ്പ് സമിതിയും വിലയിരുത്തി.
മതേതര ജനാധിപത്യ സഖ്യമായ ഇന്ത്യ മുന്നണിയിലൂടെ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തെ പരാജയപ്പെടുത്തി ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ ഇടതു മതേതര ചേരി കൂടി ശക്തമായി തിരിച്ച് വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞ് കേരളീയ പൊതുസമൂഹം ശക്തമായ രാഷ്ട്രീയ പിന്തുണയും മികച്ച വിജയവും നല്‍കണം. നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉജ്വല വിജയത്തിനായി ശക്തമായ ബഹുജന കാംപയിനുമായി പിഡിപി പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവും. ഏതാനും മണ്ഡലങ്ങളില്‍ ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയ ഭീഷണി കേരളത്തിന്റെ പൊതുവായ മതേതര രാഷ്ട്രീയ ഭൂമികയ്ക്ക് ഭീഷണി ആയതിനാല്‍ ഫാഷിസത്തിനെതിരെയുള്ള മതേതര വോട്ടുകള്‍ ഭിന്നിച്ച് പോവാതിരിക്കത്തക്ക നിലയില്‍ ഇടതുമുന്നണിക്ക് അനുകൂലമാക്കാന്‍ കൂട്ടായി പരിശ്രമിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് പ്രഖ്യാപന സമ്മേളനത്തില്‍ പിഡിപി വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ടി എ മുഹമ്മദ് ബിലാല്‍ തിരഞ്ഞെടുപ്പ് നിലപാട് പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷന്‍ മേയറും സിപിഐഎം നേതാവുമായ അഡ്വ. എം അനില്‍ കുമാര്‍ സംബന്ധിച്ചു. പിഡിപി വൈസ് ചെയര്‍മാന്മാരായ എം സിയാവുദ്ദീന്‍, ശശി പൂവഞ്ചിന, ജനറല്‍ സെക്രട്ടറിമാരായ വി എം അലിയാര്‍, മുഹമ്മദ് റജീബ്, അജിത്കുമാര്‍ ആസാദ്, മൈലക്കാട് ഷാ, മജീദ് ചേര്‍പ്പ്, സംസ്ഥാന ഖജാഞ്ചി ഇബ്രാഹീം തിരൂരങ്ങാടി, സെക്രട്ടറി സലിം ബാബു, രാജി മണി സംസാരിച്ചു.





