17
Dec 2024
Thu
17 Dec 2024 Thu

ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് മെച്ചപ്പെടുത്തിയ സേവനങ്ങള്‍ നല്‍കുന്നതിനായി തൊഴില്‍ മന്ത്രാലയം ഐ.ടി സംവിധാനങ്ങള്‍ നവീകരിക്കുന്നു. ഇതിന്റെ ആദ്യ ഗുണഭോക്താക്കളാകുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) വരിക്കാരാണ്. ഇതുപ്രകാരം 2025 ജനുവരി മുതല്‍ പി.എഫ് തുക എ.ടി.എം വഴി നേരിട്ട് പിന്‍ വലിക്കാന്‍ കഴിയും. ഇതിനായി പി.എഫ് അക്കൗണ്ട് ഉടമകള്‍ക്ക് എ.ടി.എം കാര്‍ഡുകള്‍ നല്‍കും. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50ശതമാനം വരെ എ.ടി.എം വഴി പിന്‍വലിക്കാവുന്നതാണ്. ഇതുസംബന്ധിച്ച സംവിധാനങ്ങള്‍ നവീകരിക്കുകയാണെന്നും ജനുവരിയോടെ നിര്‍ണായക പുരോഗതിയുണ്ടാകുമെന്നും കേന്ദ്ര തൊഴില്‍ സെക്രട്ടറി സുമിത ദവ്‌റ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ലെയിമുകള്‍ വേഗം തീര്‍പ്പാക്കാനും തൊഴിലാളികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനും സാമ്പത്തികസ്വാശ്രയത്വം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കം.

ഇതോടൊപ്പം പി.എഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക വര്‍ധിപ്പിക്കുകയുംചെയ്യും. പദ്ധതിവിഹിതത്തിന് നിലവില്‍ 12 ശതമാനം വരെയാണ് പരിധി. ഇത് എടുത്തുകളഞ്ഞ് തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ളത്ര തുക വിഹിതമായി നല്‍കാനുള്ള സൗകര്യമാകും ഒരുക്കുക. നിലവില്‍ രാജ്യത്ത് ഏഴുകോടി വരിക്കാരാണ് ഇ.പി.എഫ്.ഒക്കുള്ളത്.

മെഡിക്കല്‍ ഹെല്‍ത്ത് കവറേജ്, പ്രൊവിഡന്റ് ഫണ്ടുകള്‍, അപകടങ്ങള്‍ സംഭവിക്കുകയാണെങ്കിലുള്ള സാമ്പത്തിക സഹായം എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതിയാണ് ഇതിനുവേണ്ടി തയാറാക്കിക്കൊണ്ടിരിക്കുന്നത്.

PF amount can be withdrawn through ATM from January