13
Sep 2024
Tue
13 Sep 2024 Tue

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ ഷൂട്ടിംഗ് സെറ്റിലെ കാരവനിൽ ഒളിക്യാമറവച്ച് നടിമാരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അത് സൈറ്റിലുള്ളവർ ആസ്വദിച്ചു കാണാറുണ്ട് എന്ന് വെളിപ്പെടുത്തിയ നടി രാധിക ശരത്കുമാറിൻ്റെ മൊഴിയെടുത്തു. ആരോപണം ഉന്നയിച്ചതിനു പിന്നാലെ കേരളത്തിൽ നിന്നുള്ള അന്വേഷണസംഘം വിഷയവുമായി ബന്ധപ്പെട്ട് വ്യക്തത തേടി വിളിച്ചതായി നടി പറഞ്ഞു. തമിഴ് സിനിമാ മേഖലയിലെ ചൂഷണങ്ങൾ സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കണമെന്നും രാധിക ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘‘എന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നു ചോദിച്ച് മോഹൻലാലും വിളിച്ചിരുന്നു. ആ സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല. നടിമാരുടെ ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്നു എനിക്ക് ഉറപ്പ് ആയതോടെ ഞാൻ ബഹളം വച്ചു. നിർമാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ഉടൻ
ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചു. വർഷങ്ങൾക്കു മുൻപുള്ള സംഭവങ്ങൾ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്നത് ഇപ്പോൾ എന്തിനാണെന്നു ചിലർ ചോദിക്കുന്നതു കേട്ടു. എന്റെ ജീവിതത്തിൽ എനിക്കുണ്ടായ ദുരനുഭവങ്ങൾക്കെതിരെ അപ്പോൾ തന്നെ ഞാൻ പ്രതികരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. കേസുമായി മുന്നോട്ട് പോകാനും ഇല്ലെന്നും നടി കൂട്ടിച്ചേർത്തു.
നടിമാർക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് ഫോണിലൂടെ നടിയുടെ മൊഴിയെടുത്തത്.

താൻ അഭിനയിച്ച മലയാളചിത്രത്തിന്റെ സെറ്റിൽ കാരവാനിൽനിന്ന് പകർത്തിയ ദൃശ്യങ്ങൾ പ്രൊഡക്‌ഷൻ ജീവനക്കാർ മൊബൈലിൽ കാണുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും അത് വിലക്കിയെന്നുമായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ചാണ് വിശദീകരണം തേടിയത്.

സിനിമ ഏതാണെന്ന് അവർ വ്യക്തമാക്കിയിരുന്നില്ല. പോലീസിന് നൽകിയ മൊഴിസംബന്ധിച്ച് വിശദീകരിക്കാനും നടി തയ്യാറായിട്ടില്ല.

ചൂഷണങ്ങൾ തടയാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നു തമിഴ് താര സംഘടനയായ ‘നടികർ സംഘം’ ജനറൽ സെക്രട്ടറി വിശാൽ വ്യക്തമാക്കിയിരുന്നു. എത്ര കമ്മിഷനുകൾ വന്നാലും എല്ലാവരും ചേർന്നു ശ്രമിച്ചാൽ മാത്രമേ ചൂഷണങ്ങൾ ഒഴിവാക്കാനാകൂവെന്നു നടൻ അർജുനും പ്രതികരിച്ചു.