16
Apr 2025
Sun
16 Apr 2025 Sun

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വിവാദമായ വഖഫ് ഭേദഗതി ബില്ലിന രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. ബില്‍ നിയമമാക്കി വിജ്ഞാപനംചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബില്ലിനെതിരേ രാജ്യ്യാപക പ്രക്ഷോഭപരിപാടികള്‍ നടന്നുവരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ നടപടി. ബില്ലിനെതിരേ കോണ്‍ഗ്രസ്, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍, എഎപി പാര്‍ട്ടി നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ബില്ലില്‍ ഒപ്പുവെക്കരുതെന്നഭ്യര്‍ഥിച്ച് മുസ്‌ലിംലീഗ് എംപിമാര്‍ രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് രാജ്യവ്യാപക പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലിനെതിരേ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീകോടതിയെ സമീപിക്കാന്‍ നീക്കം നടത്തുന്നതിനിടയിലാണ് രാഷ്ട്രപതിയുടെ തിടുക്കത്തിലുള്ള നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഏപ്രില്‍ രണ്ട്, മൂന്ന് ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. ലോക്‌സഭയില്‍ ആകെ 520 പേരാണ് വോട്ട് ചെയ്തത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളിയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. 128 പേര്‍ ബില്ലിനെ അനുകൂലിക്കുകയും 95 പേര്‍ എതിര്‍ക്കുകയും ചെയ്തു. 13 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് വോട്ടിനിട്ട് ബില്‍ പാസാക്കിയത്.

President Draupadi Murmu gives assent; Waqf Amendment Bill becomes law