07
Sep 2024
Sat
07 Sep 2024 Sat
PV Anvar MLA FB post after his pressmeet

സാധാരണക്കാരായ ജനങ്ങളും പാട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ടെന്നും തനിക്കതുമതിയെന്നും പി വി അന്‍വര്‍ എംഎല്‍എ. എഡിജിപി അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരേയും കൂടുതല്‍ ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയ ശേഷമാണ് പി വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്നും ഒരു കൈയടിയും പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞ അന്‍വര്‍ താനിവിടെയൊക്കെ തന്നെ കാണുമെന്നും അതിനപ്പുറം ആരും ഒരു ചുക്കും ചെയ്യാനില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്‍വറിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനു മറുപടിയായി വൈകീട്ട് നിലമ്പൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നും തന്റെ ആരോപണങ്ങള്‍ യഥാസമയം പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും പറയുകയുണ്ടായി.

പോലീസുകാരുടെ വയര്‍ലെസ് സന്ദേശങ്ങളടക്കം ചോര്‍ത്തിയ മറുനാടന്‍ മലയാളി ഉടമ സാജന്‍ സ്‌കറിയയ്‌ക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ പി ശശിയും എഡിജിപി അജിത് കുമാറും രംഗത്തുവന്നുവെന്നും ഇതിനു ശേഷം പി ശശിയുടെ അടുത്ത് യാതൊരുവിധ കാര്യങ്ങളുമായി താന്‍ പോയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. പി ശശിയുടെ അടുത്തു പോയത് ഈ നാടിന്റെ കാര്യത്തിനാണെന്നും തന്റെ വ്യക്തിപരമായ കാര്യത്തിനല്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു. കാര്യസാധ്യം നടക്കാതെ വന്നതോടെയായിരിക്കാം അന്‍വര്‍ പി ശശിക്കെതിരേ ആരോപണമുന്നയിച്ചതെന്ന രീതിയില്‍ മുഖ്യമന്ത്രി പറഞ്ഞതിനു മറുപടിയായിട്ടായിരുന്നു അന്‍വര്‍ ഇക്കാര്യം പറഞ്ഞത്.

പോലീസ് നേതാക്കളുടെ ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന തന്റെ ആരോപണം വന്നിട്ട് ഇതുവരെ അതേക്കുറിച്ച് അന്വേഷിച്ചില്ലെന്നും ആരോപണവിധേയരായവര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്നും അന്‍വര്‍ ആരോപിക്കുകയുണ്ടായി. അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോണ്‍ഗ്രസുകാരനായിരുന്നുവെന്നുമുള്ള പിണറായി വിജയന്റെ വിമര്‍ശനവും പി വി അന്‍വര്‍ സന്തോഷത്തോടെ ഏറ്റുവാങ്ങി. താന്‍ കോണ്‍ഗ്രസുകാരനായിരുന്നുവെന്നും ഇഎംഎസ് ആരായിരുന്നുവെന്ന മറുചോദ്യവും അദ്ദേഹം ഉന്നയിക്കുകയുണ്ടായി. കെപിസിസി സെക്രട്ടറിയായിരുന്നു ഇഎംഎസ് എന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.

എഡിജിപിക്കെതിരായ അന്വേഷണം ഡിജിപിയുടെ നേതൃത്വത്തില്‍ സംഘം അന്വേഷിക്കുമ്പോള്‍ എഡിജിപി അജിത് കുമാറും സംഘം സമാന്തരമായ തനിക്കെതിരേ അന്വേഷണം നടത്തുകയാണ്. തനിക്കു വിവരം നല്‍കിയവരെക്കുറിച്ചും തന്റെ അടുക്കല്‍ വരുന്നവരെയും കണ്ടെത്താനാണ് അജിത് കുമാറിന്റെ ശ്രമമെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ടവര്‍ വരെ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതു മാറുന്നതോടെ തന്നോടുള്ള മുഖ്യമന്ത്രിയുടെ സമീപനം മാറുമെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മരിക്കാന്‍ പോവും ഭയമില്ലെന്ന് വ്യക്തമാക്കി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നു പി വി അന്‍വര്‍ ആരും ഒരു ചുക്കും ചെയ്യാനില്ലെന്ന ഫേസ്ബുക്ക് കുറിപ്പെഴുതിയിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക