ന്യൂഡൽഹി: ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചതിനെ തുടർന്ന് ഝാർഖണ്ഡ് ഗവർണർ രമേഷ് ബയ്സിനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു. ഇതടക്കം ഏഴ് സംസ്ഥാനങ്ങളിൽ ഗവർണർമാരെ മാറ്റി, ആറിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി എസ് അബ്ദുൾ നസീറിനെ ആന്ധ്രാപ്രദേശിലും മുതിർന്ന ബിജെപി നേതാവ് സിപി രാധാകൃഷ്ണനെ ഝാർഖണ്ഡിലും ഗവർണറായി നിയമിച്ചു. ലെഫ്റ്റന്റ് ഗവർണർ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ ഗവർണറാകും.
|
ലഡാക്ക് ഗവർണർ ആർ കെ മാത്തൂറിന്റെ രാജിയും രാഷ്്ട്രപതി സ്വീകരിച്ചു. മാത്തൂറിന് പകരം റിട്ടയേർഡ് ബ്രിഗേഡിയർ ബിഡി മിശ്ര ലഡാക്കിൽ ഗവർണറാകും. നിലവിൽ അരുണാചൽ പ്രദേശ് ഗവർണറായണ്. ലക്ഷ്മൺ പ്രസാദ് ആചാര്യ സിക്കിം ഗവർണറാകും. ഗുലാംചന്ദ് കഠാരിയ അസമിലും ശിവപ്രസാദ് ശുക്ല ഹിമാചലിലും രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ബിഹാർ ഗവർണറാകും. അനസൂയ ഉയ് ർക്കെയെ മണിപ്പൂർ ഗവർണറായും മാറ്റി നിയമിച്ചു. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അബ്ദുൾ നസീർ അടുത്തിടെയാണ് വിരമിച്ചത്. ബാബറി മസ്ജിദ് കേസിലും മുത്തലാഖ് കേസിലും വിധി പറഞ്ഞ ബെഞ്ചിൽ അബ്ദുൾ നസീറും അംഗമായിരുന്നു. മുത്തലാഖിൽ ജസ്റ്റിസ് നസീർ അനുകൂല വിധി പറഞ്ഞിരുന്നു.
മൂന്നാഴ്ച മുൻപാണ് രാഷ്ട്രീയത്തിൽ നിന്ന വിരമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ച് കോഷിയാരി രാജി സമർപ്പിച്ചത്. ഇനിയുള്ള കാലം എഴുത്തിലേക്കും വായനയിലേക്കും മാറുന്നതിനായി ആഗ്രഹിക്കുന്നുവെന്ന് രാജ്ഭവൻ ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയായും പാർലമെന്റിന്റെ ഇരുസഭകളിലും എംപിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ആർഎസ്എസ് പ്രവർത്തകനായ കോഷിയാരി 2019ലാണ് മഹാരാഷ്ട്ര ഗവർണറായി നിയമിതനായയത്.



