30
May 2026
Fri
30 May 2026 Fri
RAMESH CHENNITHALA

Ramesh Chennithala തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ കടുത്ത അതൃപതിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നിലപാടിലാണ് അദ്ദേഹം എന്നാണ് വിവരം. ഇന്നലെ ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചതിന് പിന്നാലെ രാജിസന്നദ്ധത ചെന്നിത്തല അറിയിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇനിയും അവഗണന സഹിക്കാനാകില്ലെന്ന് രാഹുലിനെ ചെന്നിത്തല അറിയിച്ചു. രാജിക്കത്ത് തയ്യാറാക്കാന്‍ രമേശ് ചെന്നിത്തല ഓഫീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുരുവായൂരില്‍ നിന്ന് ഇന്ന് ഒമ്പത് മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തന്നെ പിന്തുണക്കുന്ന നേതാക്കളെ രമേശ് ചെന്നിത്തല തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

രാജി നീക്കവുമായി മുന്നോട്ട് പോയാല്‍ ഹൈക്കമാന്‍ഡ് അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ആഭ്യന്തര വകുപ്പ് അടക്കം കൊടുത്തേക്കുമെന്നാണ് സൂചന. ഒപ്പമുള്ള മൂന്ന് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും രമേശ് ചെന്നിത്തല മുന്നോട്ടുവെയ്ക്കാന്‍ സാധ്യതയുണ്ട്. ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, പി ജെ വിനോദ് എന്നിവരെ പരിഗണിക്കാനായിരിക്കും രമേശ് ചെന്നിത്തല പറയാന്‍ സാധ്യത.

കടുത്ത അതൃപ്തി

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ കടുത്ത അതൃപ്തിയിലായിരുന്നു രമേശ് ചെന്നിത്തല. സതീശനാണ് മുഖ്യമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതിന് പിന്നാലെ വീടിന്റെ പിന്നിലെ വഴിയിലൂടെ പുറത്തേക്ക് പോയ രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുത്തിട്ടില്ല. പകരം വി ഡി സതീശന് പിന്തുണ അറിയിച്ച് കത്ത് നല്‍കുകയാണ് ചെയ്തത്.

സീനിയോരിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചുവെന്നതാണ് രമേശ് ചെന്നിത്തലയുടെ അതൃപ്തിക്ക് കാരണം. പിന്നാലെ ഹരിപ്പാട് വഴി രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. ഗുരുവായൂരില്‍ വെച്ച് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകള്‍ നേരുന്നുവെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. യുഡിഎഫ് പ്രവര്‍ത്തകര്‍ സതീശനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയില്‍ ആര് വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. പത്ത് വര്‍ഷത്തെ ഇടത് ദുര്‍ഭരണത്തില്‍ നിന്ന് മോചിപ്പിക്കുന്നതാണ് ജനവിധിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക