റെസ്റ്റോറന്റിൽ നിന്ന് പാഴ്സല്‍ വാങ്ങിയ സൂപ്പിൽ എലി. യുഎസിലെ മാൻഹട്ടനിലുള്ള കൊറിയടൗണിലെ യൂനീസ് ലീ എന്ന യുവതിക്കും ഭർത്താവിനുമാണ് ദുരനുഭവം ഉണ്ടായത്. മാർച്ച് 14നാണ് സംഭവം.
|
പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തു. അമേരിക്കയിലെ ഒരു റെസ്റ്റോറന്റും എലികളെ ഭക്ഷണമായി വിളമ്പാൻ പാടില്ല. സംഭവത്തിൽ ഞങ്ങൾ കൂടുതൽ അന്വേഷണം നടത്തുമെന്ന് മേയർ എറിക് ആഡംസിന്റെ വക്താവ് ഫാബിൻ ലെവി പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി തങ്ങൾക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്. ഞാനും ഭർത്താവും അവധി ദിവസമായതിനാൽ കെ-ടൗണിലെ ഗാമിയോക്ക് എന്ന പ്രശസ്ത റെസ്റ്റോറന്റിൽ നിന്ന് സൂപ്പ് ഓർഡർ ചെയ്തു. എന്നാൽ പാഴ്‌സൽ തുറന്നുനോക്കിയപ്പോൾ ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യമാണ് കണ്ടത്. അതിൽ എലിയെ കണ്ടതോടെ ഞാൻ ഛർദിച്ചെന്നും യുവതി ഇൻസ്റ്റഗ്രാം വീഡിയോയിൽ വെളിപ്പെടുത്തി.
എന്നാൽ യുവതിയുടെ പരാതി വ്യാജമാണെന്നാണ് റെസ്റ്റോറന്‍റ് ഉടമകളുടെ വാദം. പണം തട്ടാനാണ് ഇത്തരത്തിൽ വ്യാജപരാതി ഉന്നയിക്കുന്നത്. സ്ഥാപനത്തിൽ സ്ഥിരമായി പരിശോധന നടത്തുന്നുണ്ട്. അവിടെ എലിയുടെ ഒരു സൂചന പോലുമില്ല. കൂടുതൽ പണം നൽകിയില്ലെങ്കിൽ സോഷ്യൽമീഡിയയിലൂടെ അപമാനപ്പെടുത്തുമെന്നാണ് പരാതിക്കാരുടെ നിലപാട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റെസ്റ്റോറന്റ് ഉടമകൾ പറഞ്ഞു.


