27
Jul 2024
Sun
27 Jul 2024 Sun
Rumana Isar Khan

ഡല്‍ഹി: ചാനല്‍ ചര്‍ച്ചയില്‍ പതിവ് പോലെ മതം പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ബിജെപി പ്രതിനിധിയെ ‘വലിച്ചുകീറി ചുവരിലൊട്ടിച്ച്’ എബിപി ന്യൂസ് അവതാരക റുമാന ഖാന്‍. (Rumana Isar Khan, ABP anchor heated exchange with BJP spoksperson ) പുതിയ പാര്‍ലമെന്റില്‍ സ്ഥാപിച്ച ചെങ്കോലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് ബിജെപി പ്രതിനിധിക്ക് വായടപ്പന്‍ മറുപടി കിട്ടിയത്. ചര്‍ച്ചയ്ക്കിടെ ‘നിങ്ങള്‍ ബുര്‍ഖയണിഞ്ഞു വരൂ’ എന്നാക്ഷേപിച്ച ബിജെപി പ്രതിനിധി പ്രേം ശുക്ലയോട് താന്‍ അഭിമാനിയായ ഹിന്ദുസ്ഥാനി മുസ്ലിമാണെന്നും എന്തു ധരിക്കണമെന്ന് പഠിപ്പിക്കേണ്ടൈന്നും റുമാന തിരിച്ചടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘റുമാന ഇസാര്‍ ഖാന്‍ അല്ലേ, അതു കൊണ്ട് ബുര്‍ഖയും കൊണ്ടു വന്നു. മുസല്‍മാനെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഇനി നിങ്ങളുടെ കൈയില്‍ ഏതെങ്കിലും സ്റ്റീരിയോ ടൈപ്പ് ബാക്കിയുണ്ടോ? മുസല്‍മാന്‍ ആണെങ്കില്‍ ജിഹാദി ആകും. മുസല്‍മാന്‍ ആണെങ്കില്‍ ബുര്‍ഖ ധരിക്കും. മുസല്‍മാന്‍ ആണെങ്കില്‍ ഹിന്ദു-മുസല്‍മാന്‍ കളിക്കാം. പണ്ഡിറ്റ് ശുക്ല, നിങ്ങളെ തുറന്നു കാണിക്കും. അന്തസ്സോടെ പറയുന്നു. ഞാന്‍ ഹിന്ദുസ്ഥാനിയാണ്. ഹിന്ദുസ്ഥാനി മുസ്ലിമാണ്. എന്തു ധരിക്കണം എന്ന് പണ്ഡിറ്റ് ശുക്ല എന്നെ പഠിപ്പിക്കേണ്ട. മുസല്‍മാന്‍, ബുര്‍ഖ, ജിഹാദ് ഇതൊന്നുമല്ലാതെ നിങ്ങളുടെ കൈയില്‍ പറയാനൊന്നുമില്ല’ – എന്നായിരുന്നു റുമാനയുടെ പ്രതികരണം. ഏതെങ്കിലും മുസ്ലിം സ്ത്രീയുടെ ബുര്‍ഖ വലിച്ചു കീറാന്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? മതിയാക്കണം ഈ ഹിന്ദു-മുസ്ലിം കളി എന്ന് പറഞ്ഞു കൊണ്ടാണ് റുമാന മറുപടി അവസാനിപ്പിച്ചത്.


രാജഭരണ കാലത്തെ ചെങ്കോല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കേണ്ട ആവശ്യം എന്താണ് എന്നായിരുന്നു റുമാനയുടെ ആദ്യ ചോദ്യം. അശോകചക്രവും രാജഭരണത്തിന്റെ ഭാഗമാണ് എന്നായിരുന്നു ശുക്ലയുടെ ഉത്തരം. ഖാന്‍ മാഡം എന്നു വിളിച്ചാണ് ശുക്ല ചോദ്യത്തിന് മറുപടി നല്‍കിയത്. ഇതിന് ‘ഹിന്ദു-മുസല്‍മാന്‍ വിഷയങ്ങളിലേക്ക് വരുന്നത് പഴയ പതിവാണ്’ എന്നു പറഞ്ഞ് റുമാന തിരിച്ചടിച്ചു.