മോസ്‌കോ: പ്രസിഡന്റ് വ്‌ലാഡമിർ പുടിനെ വധിക്കാൻ യുക്രെയ്ൻ ശ്രമിച്ചുവെന്ന് ആരോണവുമായി റഷ്യ. പുടിനെ വധിക്കുന്നതിനായി യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് റഷ്യയുടെ ആരോപണം. സൈന്യം ശ്രമം തടയുകയായിരുന്നുവെന്നും റഷ്യൻ അധികൃതർ പറഞ്ഞു. റഷ്യൻ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ പുടിന് പരിക്കേറ്റില്ലെന്നും മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്നും റഷ്യ അധികൃതർ കൂട്ടിച്ചേർത്തു. പുടിനെതിരെ നടന്ന ആക്രമണ ശ്രമത്തെ തീവ്രവാദി ആക്രമണമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്.
|
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ക്രെംലിനിലെ പുട്ടിന്റെ കൊട്ടാരത്തിനു പുറകിൽനിന്നു പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. റഷ്യയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വിഡിയോയുടെ വിശ്വാസ്യത ഉറപ്പുവരുത്തിയിട്ടില്ല. സംഭവത്തിനു പിന്നാലെ, അനുമതിയില്ലാതെ ഡ്രോണുകൾ പറത്തരുതെന്ന് മോസ്‌കോ മേയർ ഉത്തരവിറക്കി.
ആക്രമണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിക്കാൻ ഉക്രെയ്ൻ ഇതുവരെ തയാറായിട്ടില്ല.


