കൊച്ചി: എറണാകുളം ലോ കോളജിൽ വിദ്യാർഥി തോളിൽ കൈവച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി അപർണ ബാലമുരളി. ‘ആ വിദ്യാർഥി തോളിൽ കയ്യിടാൻ വന്നപ്പോൾ ഞാൻ കംഫർട്ടബിൾ ആയിരുന്നില്ല. എനിക്ക് അറിയാത്ത ആളായിരുന്നു. അതുകൊണ്ടു മാറിപ്പോകുകയാണ് ചെയ്തത്. അത് ശരിക്കും മോശം അവസ്ഥയായിരുന്നു. അവിടെയുള്ള എല്ലാ വിദ്യാർഥികളും മാപ്പു പറഞ്ഞു. അതുതന്നെ അവരുടെ ഭാഗത്തുനിന്നുള്ള നല്ലൊരു കാര്യമാണ്. അതുകൊണ്ടുതന്നെ അവിടെനിന്നു വരുമ്പോൾ എനിക്ക് വലിയ പരാതിയുണ്ടായിരുന്നില്ല. കോളജ് അധികൃതരുടെ ഭാഗത്തുനിന്നു തന്നെ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിൽ ഞാൻ സന്തോഷവതിയാണ്. കോളജിനെയും ഞാൻ ബഹുമാനിക്കുന്നു’- നടി പറഞ്ഞു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിനിടെ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അവർ.
|
കോളജ് യൂണിയൻ ഉദ്ഘാടനത്തിന്റെയും പുതിയ സിനിമയുടെ പ്രചാരണ പരിപാടിയുടെയും ഭാഗമായി ലോ കോളജിൽ എത്തിയ അപർണയോട് സംഘാടകനായ വിദ്യാർഥി തോളിൽ കൈയിട്ട് അവരെ വേദിയിലേക്ക് ആനയിച്ചതാണ് വിവാദമായത്. നടിക്കു പൂ നൽകി സ്വീകരിക്കാൻ വേദിയിൽ കയറിയ വിദ്യാർഥി നടിയുടെ കയ്യിൽ പിടിച്ച് തോളിൽ കയ്യിടാൻ ശ്രമിച്ചെങ്കിലും അവർ വിസമ്മതിക്കുകയായിരുന്നു.
സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ എറണാകുളം ലോ കോളജിലെ മൂന്നാം വർഷ എൽ.എൽ.ബി വിദ്യാർഥി വിഷ്ണുദാസിനെ സ്ഥാപനത്തിൽനിന്ന് ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.



