ഭൂചലനത്തെ തുടർന്ന് കെടുതികൾ നേരിടുന്ന തുർക്കി, സിറിയ രാജ്യങ്ങളിലേക്ക് സഹായമെത്തിക്കുന്നതിനായി സൗദി അറേബ്യയിലെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ(കെഎസ് റിലീഫ്) പ്രവർത്തനം തുടങ്ങി. ഇരുരാജ്യങ്ങളിലേക്കും അടിയന്തരസഹായമെത്തിച്ചുതുടങ്ങാൻ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കെഎസ് റിലീഫിന് നിർദേശം നൽകിയിരുന്നു.
|
ഇരുരാജ്യങ്ങളിലെയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവാൻ കെഎസ് റിലീഫിന്റെ സന്നദ്ധ പ്രവർത്തകർ പുറപ്പെട്ടതായും മരുന്നും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള അവശ്യവസ്തുക്കൾ ഇരുരാജ്യങ്ങളിലേക്കും എത്തിച്ചുതുടങ്ങിയതായും കെഎസ് റിലീഫ് സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഹ് അറിയിച്ചു.
പൊതുജനങ്ങളിൽ നിന്നും സംഭാവനകൾ ഇതിനായി സ്വീകരിക്കുന്നുണ്ട്. ഇതിനകം 39 ലക്ഷത്തിലേറെ ഡോളറുകളാണ് കെഎസ് റിലീഫിന് ലഭിച്ചത്. അതിനിടെ തുർക്കിയിലും സിറിയയിലുമായി ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15000 കടന്നു. തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെടുക്കുന്നതിനുള്ള ശ്രമകരമായ ദൗത്യം തുടരുകയാണ്.



