പാലക്കാട്: അട്ടപ്പാടിയിൽ മാനസികവെല്ലുവിളി നേരിടുന്ന ഗൃഹനാഥനെ മക്കൾ അടിച്ചുകൊന്നു. ഒസത്തിയൂർ ഉന്നതിയിലെ ഈശ്വരനാണ് (60) കൊല്ലപ്പെട്ടത്.
|
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഈശ്വരന്റെ അമ്മ പാർവതിയുടെ വീട്ടിലാണ് സംഭവം. വീടിന്റെ അടുക്കളമുറ്റത്തുവെച്ച് സമീപമുണ്ടായിരുന്ന പഴയ ഒലക്കയുടെ കഷണമുപയോഗിച്ച് ഈശ്വരനെ ഇരുവരും അടിക്കുകയായിരുന്നു. ദേഹമാസകലം അടിയേറ്റുവീണ ഈശ്വരൻ അനങ്ങാതായതിനെത്തുടർന്ന് ഇരുവരും വീടിന്റെ ഹാളിൽ പായവിരിച്ച് ഇതിൽ ഈശ്വരനെ കിടത്തി സ്ഥലംവിടുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസമയം ഈശ്വരന്റെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. കേസിൽ മക്കളായ രാജേഷ് (മുരുകേശ്-34), രഞ്ജിത് (31) എന്നിവരെ അഗളി പോലീസ് അറസ്റ്റുചെയ്തു.
സമീപ വീടുകളിലുണ്ടായിരുന്നവരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തിയപ്പോൾ ഈശ്വരനെ പുതപ്പിച്ചുകിടത്തിയ നിലയിലായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ രാജേഷും രഞ്ജിത്തും തിരികെയെത്തി പോലീസിനോട് കുറ്റസമ്മതം നടത്തി. അഗളി സി.ഐ. അനീഷ്, എസ്.ഐ. അബ്ദുൾ ഖയ്യൂം എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതികളെ അറസ്റ്റുചെയ്തത്.
മാനസികവെല്ലുവിളി നേരിടുന്ന ഈശ്വരൻ 25 വർഷമായി ചികിത്സയിലാണ്. രോഗം മൂർച്ഛിക്കുമ്പോൾ അക്രമാസക്തനാകുന്ന ഇദ്ദേഹത്തെ പലപ്പോഴും പോലീസിന്റെ സഹായത്തോടെയാണ് മക്കൾ ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നത്. മരുന്ന് കഴിക്കുന്നതോടെ അസുഖം താത്കാലികമായി ഭേദമാകുകയും ചെയ്യാറുണ്ട്.
ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം അഗളി സാമൂഹികാരോഗ്യകേന്ദ്രം മോർച്ചറിയിലേക്കു മാറ്റി.
ഈശ്വരന്റെ ഭാര്യ മല്ലിക ആറുമാസമായി സ്വന്തം വീട്ടിലാണ് താമസം. ഇന്ദുലേഖ മകളാണ്.
siblings beaten their fathert o death


