|
കോഴിക്കോട് : നീണ്ട രണ്ടു വർഷത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് സുപ്രീം കോടതി ജാമ്യമനുവദിച്ചത് സ്വാഗതാർഹമാണെന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ചെയർമാൻ എൻ.പി ചെക്കുട്ടിയും ജനറൽ കൺവീനർ കെ.പി.ഒ റഹ്മത്തുല്ലയും പ്രസ്‌താവനയിൽ പറഞ്ഞു.
പരമോന്നത നീതി പീഠം നിരപരാധിയായ ഒരു മാധ്യമ പ്രവർത്തകന്റെ വാദങ്ങൾ അംഗീകരിച്ചിരിക്കുകയാണ്. നമ്മുടെ നാട്ടിൽ നീതിക്കായി ഉയർത്തുന്ന ശബ്‌ദങ്ങൾ കോടതികൾ പരിഗണിക്കുന്നതിന്റെ സൂചനകൂടിയാണ് ഇത്. ഭരണകൂടങ്ങൾ ഉയർത്തിയ വിതണ്ഡ വാദങ്ങൾ നിരാകരിച്ച കോടതി പൗരാവകാശത്തിന്റെ ഔന്നത്യവും മഹത്വവും ഉയർത്തിപ്പിടിച്ചി രിക്കുകയാണ്.
സാധാരണക്കാർക്ക് നീതി ലഭ്യമാക്കാനുള്ള മനസും നിശ്ചയ ദാർഢ്യവും കോടതിക്കുണ്ടെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. കാപ്പൻ ഐക്യദാർഢ്യ സമിതി കഴിഞ്ഞ 2 വർഷമായി സിദ്ദീഖ് കാപ്പൻ എന്ന മാധ്യമ പ്രവർത്തകന്റെ മോചനത്തിനായി കഠിന യത്നത്തിലായിരുന്നു. സമിതിയോടൊപ്പം ഉറച്ച് നിന്ന കേരളീയ പൊതു സമൂഹത്തിനും സാംസ്‌കാരിക പ്രവർത്തകർക്കും എഴുത്തുകാർക്കും നിയമവിദഗ്ധർക്കും മാധ്യമ പ്രവർത്തകർക്കും എല്ലാം നീതിയുടെ വിജയ ദിനത്തിൽ നന്ദി പറയുന്നുവെന്നും സമിതി പ്രസ്താവനയിൽ അറിയിച്ചു.



