24
Nov 2025
Fri
24 Nov 2025 Fri
Supreme court directs center to bring Romeo and Juliet cluase in POCSO Act

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും, രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ബീഹാറിലെ എസ്‌ഐആര്‍ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഈ ഹരജികളും പരിഗണിക്കുക. കേരള സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. മുസ്ലീം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉന്നയിക്കുന്നത് എസ്‌ഐആര്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്നാണ്.

സി.പി.എം. അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രധാന ആവശ്യം വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് സ്റ്റേ നേടുക എന്നതാണ്. അതേസമയം, ബീഹാറിലെ സമാനമായ കേസുകളില്‍ സ്റ്റേ വേണമെന്ന ആവശ്യം മുന്‍പ് കോടതി അംഗീകരിച്ചിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. കേസില്‍ കോണ്‍ഗ്രസ് കക്ഷി ചേര്‍ന്നപ്പോള്‍, ബിജെപി മാത്രമാണ് എതിര്‍പ്പ് അറിയിച്ചത്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എസ്‌ഐആര്‍ നടപ്പാക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമാണെന്നും, 2002-ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയുള്ള പരിഷ്‌കരണം അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവുമാണെന്നും അന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന് വലിയ തോതില്‍ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടതിനാല്‍ അതിനിടയില്‍ എസ്‌ഐആര്‍ നടത്തുന്നത് സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നതായി ഹരജികളില്‍ ചൂണ്ടിക്കാട്ടുന്നു. വോട്ട് ചേര്‍ക്കുന്നതിലും മറ്റും സഹായിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ട രീതിയില്‍ ഇടപെടാന്‍ പറ്റുന്നില്ല. ഇത് വലിയ തോതിലുള്ള പ്രതിസന്ധിക്ക് കാരണമാകും. ബിഎല്‍ഒമാരുടെ ജോലി സമ്മര്‍ദ്ദവും ഹരജികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.