ഓൺലൈൻ മാധ്യമസ്ഥാപനത്തിലെ അവതാരകയെയും സഹജീവനക്കാരെയും തെറി വിളിച്ച യുവനടൻ ശ്രീനാഥ് ഭാസിക്ക് വിലക്കുമായി നിർമാതാക്കളുടെ സംഘടന. അവതാരകയുടെ പരാതിയിൽ ശ്രീനാഥ് ഭാസിയോട് വിശദീകരണം തേടിയ ശേഷമാണ് നിർമാതാക്കളുടെ സംഘടന വാർത്താസമ്മേളനത്തിൽ വിലക്ക് പ്രഖ്യാപനം നടത്തിയത്.
|
നിലവിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കാൻ അനുവദിക്കുമെന്നും കുറച്ചുകാലത്തേക്ക് ശ്രീനാഥ് ഭാസിയെ വച്ച് സിനിമ ചെയ്യേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനമെന്നും ഭാരവാഹികൾ വ്യക്തമാക്കി. തെറ്റ് സമ്മതിച്ച ശ്രീനാഥ് ഭാസി മേലിൽ ഇത്തരം പ്രവൃത്തി ഉണ്ടാവുകയില്ലെന്നു തങ്ങൾക്കു വാക്ക് നൽകിയെന്നും അവർ വ്യക്തമാക്കി.
എഗ്രിമെന്റിൽ പറഞ്ഞതിൽ കൂടുതൽ പണം പ്രതിഫലമായി വാങ്ങിയെന്ന പരാതി തങ്ങൾക്കു ലഭിച്ചിരുന്നുവെന്നും ഇക്കാര്യം ചോദിച്ചപ്പോൾ അധികമായി വാങ്ങിയ പണം തിരികെ നൽകാമെന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചതായും സംഘടനാ ഭാരവാഹികൾ കൂട്ടിച്ചേർത്തു.
അവതാരകയുടെ പരാതിയിൽ നടനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തിന് ജാമ്യവും ലഭിച്ചിരുന്നു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു ചോദ്യം ഇഷ്ടപ്പെടാത്ത ശ്രീനാഥ് ഭാസി ഇവരെ തെറിവിളിച്ചത്.



