ചേര്‍ത്തല: പൂച്ച മാന്തിയതിനെ തുടർന്ന് റാബീസ് വാക്സിന്‍ എടുത്ത ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ശരീരം തളര്‍ന്നുപോയെന്ന് പരാതി. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ വിദ്യാര്‍ഥിക്കാണ് ദുർഗതിയുണ്ടായതെന്ന് കുടുംബം പറയുന്നു. കുത്തിവയ്പ്പെടുത്തതിനെ തുടർന്ന് ശരീരം തളര്‍ന്നുപോയെന്ന് ചൂണ്ടിക്കാട്ടി കുടുംബം ആരോഗ്യമന്ത്രിക്ക് അടക്കം പരാതി നല്‍കി.
|
ചേര്‍ത്തല നഗരസഭ 20ാം വാര്‍ഡില്‍ കോര്യംപള്ളി നികര്‍ത്തില്‍ പ്രദീപ്- അനിത ദമ്പതികളുടെ മകന്‍ കാര്‍ത്തിക്കാണ് നടക്കാന്‍ പോലുമാവാതെ അവശനിലയില്‍ കഴിയുന്നത്. ജനുവരി 19ന് രാത്രിയിലായിരുന്നു പൂച്ച മാന്തിയത്. തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പേവിഷബാധയ്ക്കുള്ള റാബീസ് വാക്സിന്‍ എടുക്കാനെത്തിയപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
ആദ്യ കുത്തിവയ്പ്പ് അവിടെ എടുത്തശേഷം 22ന് തുടര്‍ ചികിത്സയ്ക്ക് താലൂക്ക് ആശുപത്രിയില്‍ വീണ്ടും എത്തി. രണ്ടാമത്തെ കുത്തിവയ്പ്പും മൂന്നാമത്തെ കുത്തിവയ്പ്പും താലൂക്ക് ആശുപത്രിയില്‍ എടുത്തതോടെ ശരീരത്തിന് അവശതകള്‍ ഉണ്ടായതായി കുടുംബം പറയുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ചു. തുടര്‍ന്നാണ് ചികിത്സാപിഴവ് കാട്ടി ആരോഗ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കിയത്.


