ന്യൂഡൽഹി: അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ലാവ്‌ലിൻ കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹരജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹരജിയുമാണ് കോടതി മുമ്പാകെയുള്ളത്.
|
ജസ്റ്റിസുമാരായ എം.ആർ.ഷാ, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത സി.ബി.ഐയ്ക്കു വേണ്ടി ഹാജരായേക്കും എന്നാണ് സൂചന. അസുഖബാധിതനായതിനാൽ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഊർജവകുപ്പ് മുൻ ജോയിൻറ് സെക്രട്ടറി എ.ഫ്രാൻസിസിൻറെ അഭിഭാഷകൻ സുപ്രിം കോടതി രജിസ്ട്രാർക്ക് കത്തുനൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും മാറ്റിവയ്ക്കാനാണ് സാധ്യത. കഴിഞ്ഞ നവംബറിലാണ് കേസ് അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാൽ സുപ്രിംകോടതി കേസ് അന്ന് പരിഗണിച്ചിരുന്നില്ല. അഞ്ച് വർഷത്തിനിടെ 33 തവണയാണ് ഹരജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





