24
Jul 2024
Wed
24 Jul 2024 Wed
latest news 76 വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അവകാശം: നിര്‍ണായക വിധിയുമായി സുപ്രീം കോടതി

 

whatsapp വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അവകാശം: നിര്‍ണായക വിധിയുമായി സുപ്രീം കോടതി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന നിര്‍ണായക വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. ക്രിമിനല്‍ നടപടിച്ചട്ടം 125ാം വകുപ്പു പ്രകാരം മുസ്ലിം സ്ത്രീക്ക് ജീവനാംശം അവകാശപ്പെടാമെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും എം അഗസ്റ്റിന്‍ ജോര്‍ജ് മാസിയും അടങ്ങുന്ന രണ്ടഗ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

മുന്‍ ഭാര്യയ്ക്ക് പതിനായിരം രൂപ ഇടക്കാല ജീവനാശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ മുസ്ലിം പുരുഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഉത്തരവ്. സിആര്‍പിസി 125ാം വകുപ്പ് വിവാഹിതകള്‍ക്കു മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്നു വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. പരസ്പരം യോജിക്കുന്ന വ്യത്യസ്തമായ രണ്ടു വിധികളാണ് കോടതി പുറപ്പെടുവിച്ചത്.

‘വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും സിആര്‍പിസി സെക്ഷന്‍ 125 ബാധകമാകുമെന്ന പ്രധാന നിഗമനത്തോടെയാണ് ഞങ്ങള്‍ അപ്പീല്‍ തള്ളുന്നത്,’ ജസ്റ്റിസ് നാഗരത്‌ന വിധിയില്‍ വ്യക്തമാക്കി. സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം ഏതൊരു മുസ്ലിം സ്ത്രീക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെടാം. മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍ നിയമം മതേതര നിയമത്തെ മറികടക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ജീവനാംശം എന്നത് ഔദാര്യമല്ലെന്നും അത് അടിസ്ഥാനപരമായ അവകാശമാണെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ത്രീകള്‍ക്കും ലിംഗസമത്വവും സാമ്പത്തിക സുരക്ഷിതത്വവും എന്ന തത്വം ഊട്ടിയുറപ്പിക്കുന്ന ഈ അവകാശം മതപരമായ അതിര്‍വരമ്പുകള്‍ക്ക് അതീതമാണെന്നും കോടതി പറഞ്ഞു. സിആര്‍പിസി 125ാം വകുപ്പ് മതേതര സ്വഭാവത്തില്‍ ഉള്ളതാണെന്നും അത് മുസ്ലിം സ്ത്രീക്കും ബാധകമാണെന്നുമാണ്, ചരിത്രപ്രസിദ്ധമായ ഷാബാനു കേസ് വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെ മറിടകടക്കാനായി 1986ല്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുകയായിരുന്നു. ഈ നിയമം ചൂണ്ടിക്കാട്ടിയാണ്, ഈ കേസിലെ ഹര്‍ജിക്കാരന്‍ വാദിച്ചത്. എന്നാല്‍ 2019ലെ നിയമപ്രകാരം നടപടികളിലേക്ക് കടക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Supreme Court’s Big Alimony Order For Muslim Women