പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അധ്യാപകനെയും ക്ലാർക്കിനെയും വിദ്യാർഥികൾ മർദ്ദിച്ചു. ഝാർഖണ്ഡിലെ ധുംക്ക ജില്ലയിലാണ് മാർക്ക് കുറഞ്ഞതിന്റെ പേരിൽ കണക്ക് അധ്യാപകനും ക്ലാർക്കിനും വിദ്യാർഥികളിൽ നിന്ന് മർദ്ദനം ഏറ്റത്. ധുംക്കയിലെ ഗോത്രവർഗ റസിഡൻഷ്യൽ സ്‌കൂളിലെ 9 ക്ലാസ് വിദ്യാർഥിയാണ് അധ്യാപകനെതിരേ തിരിഞ്ഞത്. ഒമ്പതാംക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷയിൽ മാർക്ക് കുറച്ചിട്ടുവെന്ന് ആരോപിച്ചാണ് മർദ്ദനം.
|
പതിനൊന്ന് കുട്ടികൾക്ക് കണക്ക് പ്രാക്ടിക്കൽ പരീക്ഷയിൽ പാസ് മാർക്ക് ലഭിച്ചിരുന്നില്ല. സുമൻ കുമാർ എന്ന കണക്ക് അധ്യാപകനും സൊനേരം ചൗരെയെന്ന ക്ലാർക്കിനേയുമാണ് വിദ്യാർഥി മർദ്ദിച്ചത്. പൊലീസ് ആവശ്യപ്പെട്ടിട്ടും സ്‌കൂൾ അധികൃതർ പരാതി നൽകിയില്ല. കേസ് കുട്ടികളുടെ ഭാവി തകരാതിരിക്കാൻ വേണ്ടിയാണ് പരാതി നൽകാത്തതെന്ന് അധികൃതർ പിടിഐയോട് പറഞ്ഞു.
200 കുട്ടികളാണ് സ്‌കൂളിൽ താമസിച്ചുപഠിച്ചുവരുന്നത്. അതെസമയം, മർദ്ദനത്തിനിരയായ അധ്യാപകൻ നേരത്തേ സ്‌കൂൾ പ്രധാനാധ്യാപകൻ ആയിരുന്നു. അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നും മാറ്റിയതാണ്. ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടതാണ് തൽസ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റാനുണ്ടായ കാരണമെന്നാണ് ബന്ധപ്പെട്ടവർ നൽകിയ വിശദീകരണം.



