03
Jun 2026
Wed
03 Jun 2026 Wed
iran attack US FLEET

വാഷിംഗ്ടണ്‍: ബഹ്റൈനിലെ യു.എസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ (Fifth Fleet) ആസ്ഥാനത്ത് കനത്ത ആക്രമണം നടത്തി ഇറാന്‍. മേഖലയിലെ മറ്റൊരു വ്യോമതാവളവും ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് (IRGC) അറിയിച്ചു. ആക്രമണത്തില്‍ ശത്രുക്കള്‍ക്ക് വലിയ നാശനഷ്ടം നേരിട്ടതായും ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍, ഇക്കാര്യം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (Centcom) നിഷേധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണ പരമ്പരകളെ വിജയകരമായി പ്രതിരോധിച്ചതായി യു.എസ് സൈന്യം വ്യക്തമാക്കി. ഇറാന്റെ തന്ത്രപ്രധാനമായ കെഷം (Qeshm) ദ്വീപില്‍ കനത്ത ആക്രമണം നടത്തിയതായും ഇറാന്‍ അറിയിച്ചു.

ഇറാന്‍ അയല്‍രാജ്യങ്ങള്‍ക്ക് നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയില്ലെന്ന് സെന്റകോം പ്രസ്താവനയില്‍ പറഞ്ഞു. കുവൈറ്റിന് നേരെ ഇറാന്‍ തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ ലക്ഷ്യത്തിലെത്തുന്നതിന് മുന്‍പ് തകരുകയോ വഴിയില്‍ പതിക്കുകയോ ചെയ്തു. ബഹ്റൈന് നേരെ വിക്ഷേപിച്ച മൂന്ന് മിസൈലുകള്‍ യു.എസിന്റെയും ബഹ്റൈന്റെയും വ്യോമപ്രതിരോധ സേനകള്‍ ഉടന്‍ തന്നെ തകര്‍ത്തു. തങ്ങള്‍ക്ക് നേരെയുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യവും സ്ഥിരീകരിച്ചു.

ALSO READ: ശുചിമുറിയില്‍ പ്രസവിച്ച ശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി അവിവാഹിതയായ 19കാരി

ഇതുകൂടാതെ, അന്താരാഷ്ട്ര സമുദ്രമേഖലയിലൂടെ നിയമപരമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലുകള്‍ക്ക് നേരെ ഇറാന്‍ അയച്ച മൂന്ന് ആക്രമണ ഡ്രോണുകളും യു.എസ് സൈന്യം വെടിവെച്ചിട്ടു.

കെഷം ദ്വീപിലെ ആക്രമണം

ഫെബ്രുവരി അവസാന വാരം യു.എസും ഇസ്രായേലുമായി യുദ്ധം ആരംഭിച്ചതു മുതല്‍ ടെഹ്റാന്‍ അടച്ചുപൂട്ടിയിരിക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലാണ് കെഷം ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഗള്‍ഫ് മേഖലയിലെ എണ്ണ-വാതക ഗതാഗതത്തിന്റെ പ്രധാന പാതയാണിത്. ദ്വീപിലെ ‘ഇറാനിയന്‍ മിലിട്ടറി ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന്‍’ ലക്ഷ്യമാക്കിയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും, സംഭവത്തില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സെന്റകോം അറിയിച്ചു.

എന്നാല്‍, കെഷം ദ്വീപിലെ യു.എസ് ആക്രമണത്തിന് മറുപടിയായാണ് തങ്ങള്‍ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ തിരിച്ചടിച്ചതെന്നാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന (IRNA) പുറത്തുവിട്ട റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ഇറാന്റെ ഈ അവകാശവാദം പൂര്‍ണ്ണമായും തെറ്റാണെന്ന് (‘FALSE’) എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. അമേരിക്കന്‍ സൈന്യത്തിന് നേരെയുള്ള ഇറാന്റെ എല്ലാ ആക്രമണങ്ങളും പരാജയപ്പെട്ടതായും യു.എസ് കൂട്ടിച്ചേര്‍ത്തു.

അനിശ്ചിതത്വത്തിലായ വെടിനിര്‍ത്തല്‍

ഏപ്രില്‍ 8 മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇറാനും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും, സംഘര്‍ഷത്തിന് ശാശ്വതമായ പരിഹാരം കാണാനുള്ള തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഇതുവരെ വിജയത്തിലെത്തിയിട്ടില്ല. ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇല്ലാതാക്കാന്‍ ഇടയാക്കുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ, യു.എസിന്റെ ഉപരോധം ലംഘിച്ച് ഇറാനിയന്‍ തുറമുഖത്തേക്ക് പോകാന്‍ ശ്രമിച്ച ഒരു കപ്പലിന് നേരെ യു.എസ് സേന മിസൈല്‍ ആക്രമണം നടത്തി കപ്പലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഏപ്രില്‍ 13 മുതല്‍ നിലവിലിരിക്കുന്ന ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ആറാമത്തെ കപ്പലാണ് ഇപ്പോള്‍ യു.എസ് സൈന്യം ബലംപ്രയോഗിച്ച് തടഞ്ഞിടുന്നത്.

Tehran Fires Missiles At Kuwait, Bahrain