മദ്യപാനം വിലക്കിയ വീട്ടുടമയെ വാടകക്കാരൻ ചുറ്റികയ്ക്ക് അടിച്ചുകൊന്നു. മൃതദേഹത്തിനൊപ്പം നിന്ന് സെൽഫിയുമെടുത്ത ശേഷം പ്രതി വീട്ടുടമയുടെ മൊബൈൽ ഫോണും ഐഡികാർഡും വിലപിടിപ്പുള്ള വസ്തുക്കളുമായി നാടുവിട്ടു. പിറ്റേദിവസം വീട്ടുടമയുടെ മകനെ ഫോണിൽ വിളിച്ച് പ്രതി താൻ വീടൊഴിഞ്ഞതായി അറിയിച്ചു.
|
ഇതോടെ സംശയം തോന്നിയ മകൻ ചെന്നുനോക്കുമ്പോഴാണ് അച്ഛന്റെ മൃതദേഹം കാണുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് 24 മണിക്കൂറിനകം പ്രതിയെ പിടികൂടുകയും ചെയ്തു. ഡൽഹിയിലാണ് സംഭവം. സുരേഷ് എന്ന വീട്ടുടമയാണ് കൊല്ലപ്പെട്ടത്. ബിഹാർ സ്വദേശി പങ്കജ് കുമാർ ആണ് കൊലപാതകം നടത്തിയത്.
നാലുദിവസം മുമ്പാണ് പങ്കജ് കുമാർ വാടകയ്ക്ക് വീടെടുത്തത്. പങ്കജ് മദ്യപിച്ചെത്തുകയും ഇത് സുരേഷും മകൻ ജഗദീഷും ചോദ്യംചെയ്യുകയും വഴക്കാവുകയും ചെയ്തിരുന്നു. പങ്കജ് ഇരുവരോടും ക്ഷമാപണം നടത്തിയതോടെ പ്രശ്നം അവസാനിച്ചിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് പങ്കജ് സുരേഷിനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചുകൊന്നത്. ഇതിനു ശേഷം ഇവിടെ നിന്നു പോയ പങ്കജ് പിറ്റേദിവസം ജഗദീഷിനെ ഫോണിൽ വിളിച്ച് സുരേഷ് അസഭ്യംപറയുന്നതിനാൽ തനിക്കു വീട്ടിൽ താമസിക്കാൻ കഴിയുന്നില്ലെന്നും അതിനാൽ വീടൊഴിഞ്ഞുപോന്നതായും വ്യക്തമാക്കി. സംശയം തോന്നിയ ജഗദീഷ് അച്ഛൻ താമസിച്ചിരുന്ന ഒന്നാം നിലയിലെ മുറിയിൽ ചെന്നുനോക്കിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
250 കിലോമീറ്റർ അകലെ നിന്ന് പൊലീസ് പങ്കജിനെ പിടികൂടുകയായിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തിയാണ് പ്രതിയെ പിടികൂടിയത്. മദ്യപിച്ചെത്തിയ തന്നെ ഇരുവരും ചീത്തവിളിച്ച് അപമാനിച്ചതിന്റെ പകയിലാണ് കൊലപാതകം നടത്തിയതെന്ന് പങ്കജ് പൊലീസിനോടു പറഞ്ഞു. സുരേഷ് ഉറങ്ങിക്കിടക്കുമ്പോഴാണ് താൻ ചുറ്റികയ്ക്ക് തലയ്ക്കടിച്ചുകൊന്നതെന്നും പങ്കജ് പറഞ്ഞു.



