17
Jan 2026
Sun
17 Jan 2026 Sun
Donald Trump and Nicolas Maduro

വെനസ്വേലയില്‍ ഒരു രാഷ്ട്രീയ മാറ്റം ഉണ്ടാകുന്നത് വരെ രാജ്യം വാഷിംഗ്ടണ്‍ ഭരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു. യുഎസ് സൈന്യം വെനസ്വേലയില്‍ ബോംബാക്രമണം നടത്തുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ, ‘സുരക്ഷിതവും ഉചിതവുമായ ഒരു ഭരണമാറ്റം സാധ്യമാകുന്നത് വരെ അമേരിക്ക വെനസ്വേലയെ ഭരിക്കുമെന്ന്’ ട്രംപ് പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സാഹചര്യം വീണ്ടും ആവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ട്രംപ് ഭരണകൂടം വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ആക്രമണം നടത്തി മദുറോയെയും ഭാര്യയെയും പിടികൂടിയത്. മദുറോയുമായുള്ള വിമാനം ശനിയാഴ്ച വൈകുന്നേരത്തോടെ ന്യൂയോര്‍ക്കില്‍ ഇറങ്ങിയതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്ക് നഗരത്തിന് വടക്കുപടിഞ്ഞാറുള്ള സ്റ്റുവര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ മദുറോയെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.

ALSO READ: ട്രംപ് സര്‍ക്കാരിനെതിരായ പ്രതിഷേധം യുഎസിലുടനീളം പടരുന്നു

മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 2013 മുതല്‍ അധികാരത്തിലുള്ള മദുറോയെ വാഷിംഗ്ടണ്‍ ലക്ഷ്യമിട്ടത്. എന്നാല്‍ വെനസ്വേലയുടെ എണ്ണ സമ്പത്ത് കൈക്കലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് മദുറോ ആരോപിച്ചിരുന്നു. വെനസ്വേലയുടെ തകര്‍ന്ന എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ ശരിയാക്കാന്‍ വലിയ അമേരിക്കന്‍ കമ്പനികള്‍ അവിടെ എത്തുമെന്നും ഇത് വെനസ്വേലന്‍ ജനതയെ സമ്പന്നരും സുരക്ഷിതരുമാക്കുമെന്നും ട്രംപ് പറഞ്ഞു.

നിയമവിരുദ്ധമായ തട്ടിക്കൊണ്ടുപോകല്‍

അമേരിക്കയുടെ ഈ നടപടിയെ നിയമവിദഗ്ധരും ലോകനേതാക്കളും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളും രൂക്ഷമായി വിമര്‍ശിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ഇതിനെ ശക്തമായി അപലപിച്ചു. ‘നിയമവിരുദ്ധമായ തട്ടിക്കൊണ്ടുപോകല്‍’ എന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രതിനിധി ബെന്‍ സോള്‍ ഇതിനെ വിശേഷിപ്പിച്ചത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി.

അതേസമയം, തങ്ങള്‍ കീഴടങ്ങില്ലെന്നും ചര്‍ച്ചകള്‍ക്കില്ലെന്നും വെനസ്വേലന്‍ പ്രതിരോധ മന്ത്രി വ്‌ലാഡിമിര്‍ പാഡ്രിനോ ലോപ്പസ് പ്രസ്താവിച്ചു.

അനിശ്ചിതത്വം തുടരുന്നു

അമേരിക്ക എങ്ങനെയാണ് വെനസ്വേല ഭരിക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് തങ്ങളുമായി സഹകരിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, മദുറോയെ വിട്ടയക്കണമെന്നും അദ്ദേഹമാണ് ഏക പ്രസിഡറെന്നുമാണ് റോഡ്രിഗസ് പിന്നീട് പ്രതികരിച്ചത്.

അമേരിക്ക മറ്റൊരു രാജ്യം ഭരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്‍ യുഎസ് നാവിക ഉദ്യോഗസ്ഥന്‍ ഹാര്‍ലന്‍ ഉള്‍മാന്‍ മുന്നറിയിപ്പ് നല്‍കി. ‘നമുക്ക് സ്വന്തം രാജ്യം തന്നെ ശരിയായി ഭരിക്കാന്‍ കഴിയുന്നില്ല, പിന്നെങ്ങനെയാണ് വെനസ്വേല ഭരിക്കുക?’ എന്ന് അദ്ദേഹം ചോദിച്ചു.