15
Nov 2024
Thu
15 Nov 2024 Thu
Recep Tayyip Erdogan

അങ്കാറ: ഇസ്രായേലുമായി എല്ലാ തരത്തിലുള്ള ബന്ധവും തുര്‍ക്കി അവസാനിപ്പിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.(Turkey cuts all ties with Israel)  സൗദി അറേബ്യ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ഉര്‍ദുഗാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താന്‍ നേതൃത്വത്തില്‍ ഉള്ളിടത്തോളം കാലം തുര്‍ക്കി ഭരണകൂടം ഇസ്രായേലുമായി ബന്ധം തുടരുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഗസ്സയില്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രായേലുമായുള്ള മുഴുവന്‍ ബന്ധവും വിഛേദിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചത്.

‘ഞങ്ങളുടെ ഭരണസഖ്യം ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഭാവിയിലും ഞങ്ങള്‍ ഈ നിലപാട് നിലനിര്‍ത്തും. റിപ്പബ്ലിക് ഓഫ് തുര്‍ക്കി എന്ന നിലയിലും അതിന്റെ സര്‍ക്കാറെന്ന നിലയിലും ഞങ്ങള്‍ നിലവില്‍ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്‍ തുര്‍ക്കി ആവുന്നതെല്ലാം ചെയ്യും’- ഉര്‍ദുഗാന്‍ പറഞ്ഞു.

തുര്‍ക്കി കഴിഞ്ഞ വര്‍ഷം തങ്ങളുടെ അംബാസഡറെ ഔപചാരികമായി തിരിച്ചുവിളിച്ചിരുന്നെങ്കിലും ടെല്‍ അവീവിലെ തുര്‍ക്കി നയതന്ത്ര ദൗത്യം അവസാനിപ്പിച്ചിരുന്നില്ല. പ്രാദേശിക സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി ഇസ്രായേല്‍ കഴിഞ്ഞ വര്‍ഷം അങ്കാറയിലെ തങ്ങളുടെ എംബസി ഒഴിപ്പിച്ചിരുന്നു.

ഈ വര്‍ഷം ആദ്യം ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇായേലിനെതിരായി ഫയല്‍ ചെയ്ത വംശഹത്യ കേസില്‍ തുര്‍ക്കി ഇടപെട്ടിരുന്നു. ഇസ്രയേലിലേക്കുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ട് നവംബര്‍ ആദ്യം ഐക്യരാഷ്ട്രസഭയില്‍ തുര്‍ക്കി ആരംഭിച്ച ആയുധ ഉപരോധത്തിന് 52 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സംഘടനകളും പിന്തുണ അറിയിച്ചതായി ഉര്‍ദുഗാന്‍ പറഞ്ഞു.