കൊലക്കുറ്റം ചുമത്തി ജയിലിൽ അടച്ച കറുത്തവർഗക്കാരനെ 48 വർഷത്തിനു ശേഷം നിരപരാധിയെന്നു കണ്ടെത്തി മോചിപ്പിച്ചു. യുഎസിലെ ഒക്ലഹോമയിലാണ് സംഭവം. ഗ്ലിൻ സിമൺസ് എന്ന 71കാരനാണ് 48 വർഷവും ഒരു മാസവും 18 ദിവസവും ജയിലിൽ കഴിഞ്ഞശേഷം ഈ വർഷം ജൂലൈ മാസത്തിൽ മോചിതനായത്.
|
1975ലാണ് ഗ്ലിൻ സിമൺസിനെയും ഡോൺ റോബർട്ട് എന്നൊരാളെയും വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. ഒക്ലഹോമയിലെ എഡ്മണ്ടിൽ മദ്യഷോപ്പിലെ 30കാരനായ ക്ലാർക്കിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ഇരുവർക്കും വധശിക്ഷ വിധിച്ചത്. പിന്നീട് വധശിക്ഷ ഒഴിവാക്കി തടവാക്കി കുറച്ചുനൽകി. കവർച്ചയ്ക്കിടെ കടയിലുണ്ടായിരുന്ന 19കാരിക്ക് തലയ്ക്ക് വെടിയേറ്റിരുന്നു. 19കാരി നൽകിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലായിരുന്നു ഗ്ലിൻ സിമൺസിനെയും ഡോൺ റോബർട്ടിനെയും കോടതി ശിക്ഷിച്ചത്.
എന്നാൽ സംഭവസമയം തങ്ങൾ ഒക്ലഹോമയിൽ ഉണ്ടായിരുന്നില്ലെന്ന് ഇരുവരും വിചാരണസമയത്ത് കോടതിയിൽ പറഞ്ഞിരുന്നു. വിചാരണയ്ക്കിടെ സാക്ഷിമൊഴിയിൽ സംശയമുണരുകയും ചെയ്തു. പൊലീസ് പ്രതികളാക്കിയ ഇരുവരും സംഭവസമയം കൃത്യസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് ഇരുവരെയും കുറ്റമോചിതരാക്കിയത്. റോബർട്ടിനെ 2008ൽ ജയിൽമോചിതനാക്കിയിരുന്നു.
സിമൺസിനെ ജൂലൈ മാസത്തിലും ജയിൽമോചിതനാക്കി. ജില്ലാ കോടതി ജഡ്ജി അമി പൗലുമ്പോയാണ് സിമൺസ് കഴിഞ്ഞദിവസം നിരപരാധിയാണെന്ന് വിധിച്ചത്. നീതി ഇന്നു നടപ്പിലായെന്നാണ് നിരപരാധിയാണെന്നുള്ള കോടതി വിധിയോട് സിമൺസ് പ്രതികരിച്ചത്. ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നതിന് സിമൺസിന് നഷ്ടപരിഹാരവും ലഭിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





