കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വിനോദിനിയും പ്രഭുവും അടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൂക്കച്ചവടക്കാരനായിരുന്നു പ്രഭു. പ്രഭുവിനെ കാണാൻ സഹോദരൻ നവംബർ അഞ്ചിന് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രഭു എവിടെ എന്ന് ചോദിച്ചപ്പോൾ പുറത്തുപോയി തിരിച്ചെത്തിയില്ലെന്നായിരുന്നു വിനോദിനിയുടെ മറുപടി.സംശയം തോന്നിയ സഹോദരൻ പ്രഭുവിനെ തിരഞ്ഞ് പൂക്കച്ചവടം നടത്തുന്ന സ്ഥലത്തടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
|
തുടർന്ന് സമയപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ വിനോദിനിക്ക് ഭാരതിയുമായുള്ള വിവാഹേതര ബന്ധവും പ്രഭുവിനെ കൊല്ലാനുള്ള പദ്ധതിയും പൊലീസ് കണ്ടെത്തി. വിനോദിനിയും കാമുകൻ ഭാരതിയും മൂന്ന് മാസം മുമ്പ് സന്ധ്യ ഗേറ്റിന് സമീപം ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. ഇത് ആകസ്മികമായി പ്രഭു കണ്ടെത്തി.
ഭാരതിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വഴക്കായി. പിന്നീട് ഇവർ പുതിയൊരു വീട്ടിലേക്ക് മാറുകയും ചെയ്തു. ഇതേത്തുടർന്ന് 10 ദിവസമായി വിനോദിനി ഭാരതിയെ കണ്ടിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നവംബർ നാലിന് സുഖമില്ലാതെ കിടപ്പായ പ്രഭുവിന് മരുന്നാണെന്നു പറഞ്ഞു വിനോദിനി ഉറക്കഗുളിക നൽകി. പിന്നീട് ഭാരതിയെ വിളിച്ചുവരുത്തി വിനോദിനിയും ചേർന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
പിന്നീട് ഭാരതി തൻ്റെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ വിളിച്ചുവരുത്തി മൃതദേഹം ട്രിച്ചി-മധുര ഹൈവേക്ക് സമീപമെത്തിച്ചു കത്തിക്കാൻ പദ്ധതിയിട്ടു. പക്ഷേ മഴ കാരണം പദ്ധതി നടന്നില്ല. ഇതോടെ സംഘം പ്രഭുവിന്റെ മൃതദേഹം രണ്ട് കഷണങ്ങളാക്കി കാവേരി നദിയിലും കൊല്ലിഡാം നദിയിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





