ജയ്പൂർ: ജനസംഖ്യ കുറയുന്നതിനാൽ സമുദായാംഗങ്ങളോട് പരമാവധി കുഞ്ഞുങ്ങളെ പ്രസവിക്കാൻ ആഹ്വാനംചെയ്ത് മഹേശ്വരി സമുദായം. മൂന്നാമതും കുഞ്ഞിന് ജന്മം നൽകുന്ന ദമ്പതികൾക്ക് 50,000 രൂപ പാരിതോഷികവും സമുദായം പ്രഖ്യാപിച്ചു. മൂന്നാമത് പിറക്കുന്ന കുഞ്ഞിന്റെ പേരിൽ ബാങ്ക് അക്കൗണ്ടിൽ അരലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യും. കഴിഞ്ഞദിവസം രാജസ്ഥാനിലെ പുഷ്‌കറിൽ ചേർന്ന മഹേശ്വരി കമ്യൂണിറ്റി നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനം. രാംകുമാർജി ഭൂതദയുടെ അധ്യക്ഷതയിലാണ് മഹേശ്വരി സമുദായത്തിന്റെ വാർഷിക പൊതുയോഗം നടന്നത്.
|
നേരത്തെ മൂന്നാമത്തെ കുഞ്ഞ് പെൺകുട്ടിയായിരുന്നെങ്കിൽ മാത്രമായിരുന്നു പണം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ലിംഗഭേദമില്ലാതെ ഏത് കുട്ടികളുള്ള മാതാപിതാക്കൾക്കും ഇത് ലഭിക്കും. സമുദായത്തിൽ ജനസംഖ്യകുറയുന്നതിൽ ആശങ്കാകുലരായ മഹേശ്വരി സമുദായമാണ് ഈ പ്രത്യേക ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
മൂന്ന് കുട്ടികൾ എന്നതിലേക്ക് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സമുദായം ഇപ്പോൾ പദ്ധതിയിട്ടിട്ടുണ്ട്. പുഷ്‌കറിൽ നടന്ന സേവാസദന്റെ പൊതുയോഗത്തിലും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. വിവാഹം കഴിക്കാൻ സമുദായത്തിൽ ആൺകുട്ടികളും പെൺകുട്ടികളും അവശേഷിക്കുന്നില്ലെന്ന കാര്യം യോഗത്തിൽ ചർച്ചയായി. ഇത്തരമൊരു സാഹചര്യത്തിൽ സമുദായം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അതുകൊണ്ടാണ് മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന കുടുംബത്തിന് ആദരവ് നൽകാൻ തീരുമാനിച്ചത്.





