14
Sep 2026
Mon
14 Sep 2026 Mon
Full Vande Mataram was played before the T20 match

ന്യൂഡല്‍ഹി: രാജ്യാന്തര കായിക മത്സരങ്ങളുടെ ചരിത്രത്തിലാദ്യമായി മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനത്തിനൊപ്പം ‘വന്ദേമാതരം’ ആലപിച്ചു. തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ആദ്യ ട്വന്റി-20 മത്സരത്തിന് മുന്നോടിയായാണ് വന്ദേമാതരം ആലപിച്ചത്. ഗാനത്തിന്റെ മുഴുവന്‍ ആറ് ചരണങ്ങളും സ്റ്റേഡിയത്തില്‍ വാദ്യഘോഷങ്ങളോടെ കേള്‍പ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • ചരിത്രത്തിലാദ്യം: അന്താരാഷ്ട്ര കായിക മത്സരത്തിന് മുന്നോടിയായി ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിച്ചു.
  • ബി.സി.സി.ഐ തീരുമാനം: ഇനി മുതൽ നാട്ടിൽ നടക്കുന്ന എല്ലാ പരമ്പരകളിലെയും ആദ്യ മത്സരത്തിന് മുൻപ് വന്ദേമാതരം ആലപിക്കും.
  • കോൺഗ്രസ് വിമർശനം: മത്സരത്തിന് മുൻപ് ദേശീയ ഗീതം ആലപിക്കുന്നതിലെ യുക്തിയെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തെത്തി.
  • ബി.ജെ.പി: പൂർണ്ണ വന്ദേമാതരത്തിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് അവരുടെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

ഇനി മുതല്‍ രാജ്യത്ത് നടക്കുന്ന എല്ലാ പരമ്പരകളിലെയും ആദ്യ മത്സരത്തിന് മുന്നോടിയായി വന്ദേമാതരം ആലപിക്കുമെന്ന് ബി.സി.സി.ഐ (BCCI) വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധവുമായി കോണ്‍ഗ്രസ്

വന്ദേമാതരത്തിന്റെ മുഴുവന്‍ ചരണങ്ങളും ആലപിക്കുന്നതിനെതിരെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തി. ഇതിന് പിന്നിലെ യുക്തിയെന്താഎന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു.

ALSO READ: വെള്ളാപ്പള്ളിയെ ചുമന്നത് പാര്‍ട്ടിക്ക് നാണക്കേടായി; തെറ്റു തിരുത്തല്‍ രേഖ ദുര്‍ബലം; സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

‘യാതൊരു കാരണവുമില്ലാതെ ഇങ്ങനെ ചെയ്യുന്നതില്‍ എന്താണ് കാര്യം? ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമോ? അതോ ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തമാക്കുമോ? അല്ലെങ്കില്‍ സാങ്കേതികവിദ്യയിലും ശാസ്ത്രത്തിലും നമ്മെ മുന്നിലെത്തിക്കാന്‍ ഇത് സഹായിക്കുമോ? നമ്മുടെ കയറ്റുമതി ഇടിയുന്നു, രാജ്യത്തിന്റെ കടബാധ്യത വലിയ തോതില്‍ വര്‍ദ്ധിക്കുന്നു. ജന്‍സി (Gen Z) നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതിന് സാധിക്കുമോ? ആളുകള്‍ക്കിടയില്‍ ഒരു പുതിയ വ്യാഖ്യാനം മെനഞ്ഞെടുക്കാന്‍ മാത്രമാണ് അവര്‍ ശ്രമിക്കുന്നത്,’ ഉദിത് രാജ് പറഞ്ഞു.

ദേശീയ ഗീതത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം പാര്‍ട്ടി ചടങ്ങുകളില്‍ ഉപയോഗിക്കാന്‍ അടുത്തിടെ നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ 1937-ലെ പ്രമേയം ചൂണ്ടിക്കാട്ടി തീരുമാനിച്ചിരുന്നു.

1937-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ ദേശീയ ഗീതമായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് 1950-ല്‍ ഭരണഘടനാ അസംബ്ലി ഇതിന് ‘ദേശീയ ഗീതം’ എന്ന പദവി ഔദ്യോഗികമായി നല്‍കുകയായിരുന്നു.

ദേശീയ ഗീതത്തിന്റെ 150-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 6-ന് വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

ഇതനുസരിച്ച് വന്ദേമാതരത്തിന്റെ ഔദ്യോഗിക ആലാപന ദൈര്‍ഘ്യം 3 മിനിറ്റും 10 സെക്കന്‍ഡുമാണ്. ഗാനം ആലപിക്കുമ്പോള്‍ ചടങ്ങിലുള്ള എല്ലാവരും ആദരവോടെ എഴുന്നേറ്റു നില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. രാഷ്ട്രപതിയോ ഗവര്‍ണ്ണര്‍മാരോ പങ്കെടുക്കുന്ന ഔദ്യോഗിക സര്‍ക്കാര്‍ ചടങ്ങുകളിലും, റേഡിയോ-ടെലിവിഷന്‍ പ്രസംഗങ്ങള്‍ക്ക് മുന്നോടിയായും, ദേശീയ പതാക പരേഡില്‍ കൊണ്ടുവരുമ്പോഴും ആറ് ചരണങ്ങളും അടങ്ങിയ പൂര്‍ണ്ണരൂപം ആലപിക്കാന്‍ കേന്ദ്ര മാര്‍ഗ്ഗനിര്‍ദ്ദേശം അനുമതി നല്‍കുന്നുണ്ട്.

അടുത്തിടെ ശ്രീനഗറില്‍ നടന്ന ചലച്ചിത്ര മേളയില്‍ മുഴുവന്‍ വന്ദേമാതരവും ആലപിച്ചപ്പോള്‍ കോണ്‍ഗ്രസും സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുള്ളയും ഉമര്‍ അബ്ദുള്ളയും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അതേസമയം, പൂര്‍ണ്ണ വന്ദേമാതരത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് അവരുടെ പ്രീണന രാഷ്ട്രീയത്തെയും ‘മുസ്ലിം ലീഗ് മനോഭാവത്തെയുമാണ്’ പ്രതിഫലിപ്പിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

Tags: Vande Mataram, India vs Afghanistan T20, BCCI, Congress vs BJP, Udit Raj, Arun Jaitley Stadium, sports news malayalam, cricket news

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക