29
Jan 2024
Tue
29 Jan 2024 Tue

ബലപ്രയോഗത്തിലൂടെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കൂട്ടുകാരനെ കൊന്ന് മുഖം കല്ലിനിടിച്ച് തകര്‍ത്ത് 20കാരന്‍. ഡല്‍ഹിയിലാണ് സംഭവം. മോറി ഗേറ്റിലെ ഡിഡിഎ പാര്‍ക്കിലെ ആളൊഴിഞ്ഞ് സ്ഥലത്ത് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദേശത്തെ അമ്പതോളം സിസിടിവികള്‍ പൊലീസ് സംഘം പരിശോധിച്ചെങ്കിലും തെളിവ് ലഭിച്ചില്ല. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമത്തിനായി പൊലീസ് നൂറിലധികം പേരെ കണ്ടു. തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ റുദുര്‍ പുര സ്വദേശിയായ പ്രമോദ് കുമാര്‍ ശുക്ലയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.

മോറിഗേറ്റിലെ റെയിന്‍ബസേരയില്‍ താമസിച്ച് ഖോയ മാണ്ഡിയില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രമോദ് എന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ മൊബൈലിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ രാജേഷ് എന്നയാളുടെ നമ്പരിലേക്ക് വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അന്വേഷണത്തില്‍ പ്രമോദ് കുമാറിനെ അവസാനമായി രാജേഷിനൊപ്പമാണ് കണ്ടതെന്ന വിവരവും പൊലീസിനു കിട്ടി.

ജനുവരി 17ന് ഇരുവരും തമ്മില്‍ ഡിഡിഎ പാര്‍ക്കില്‍ വച്ച് വഴക്കിട്ടിരുന്നുവെന്നുവെന്നും പൊലീസ് കണ്ടെത്തി. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ രാജേഷിനെ ബിഹാറിലെ പാട്‌നയില്‍ നിന്നു പൊലീസ് പിടികൂടി. കശ്മീര്‍ ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് പ്രതി പ്രമോദ് കുമാര്‍ ശുക്ല തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കൂട്ടുകാരനായ പ്രമോദ് കുമാര്‍ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് പലപ്പോഴും പ്രേരിപ്പിച്ചിരുന്നുവെന്നും സംഭവദിവസം മദ്യലഹരിയിലായിരുന്ന പ്രമോദ് ഇതിനായി തന്നെ നിര്‍ബന്ധിച്ചുവെന്നും ഇതില്‍ മനംമടുത്താണ് കൊലപാതകമെന്നും പ്രതി പറഞ്ഞു.

കൊലപാതകശേഷം പ്രമോദിന്റെ 18500 രൂപയുടെ മൊബൈല്‍ ഫോണുമായാണ് പ്രതി മുങ്ങിയത്. ഈ ഫോണ്‍ 400 രൂപയ്ക്ക് ഡല്‍ഹി റെയില്‍വേ സ്റ്റേഷില്‍ വച്ച് മറ്റൊരാള്‍ക്ക് വിറ്റശേഷം പഞ്ചാബിലേക്ക് ട്രെയിന്‍ കയറുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.