ഹിന്ദുയുവതിയെ വിവാഹം ചെയ്തതിന് മുസ് ലിമിനെ കുത്തിക്കൊന്നു. യുവാവിനെ കൊന്നയാളെ സംഘടിച്ചെത്തിയ സംഘം തല്ലിക്കൊന്നു. കർണാടകയിലെ കോപ്പൽ ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടലിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം സംഭവുമായി ബന്ധപ്പെട്ട് 25 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 58 പേർക്കെതിരേയാണ് വിഷയത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
|
ഹുളിഹൈദർ ഗ്രാമത്തിലാണ് മിശ്രവിവാഹം കൊലപാതകങ്ങളിലേക്കും കൂട്ടയടിയിലും കലാശിച്ചത്. പഷവാലി മുഹമ്മദ് സഅബ(27), യംഗപ്പ ഷാമപ്പ തലാവര(44)എന്നിവരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് സഅബ അടുത്തിടെയാണ് തൽവാർ സമുദായത്തിൽപെട്ട ഹിന്ദുയുവതിയെ വിവാഹം ചെയ്തത്. ഇതിൽ കുപിതരായ തൽവാർ വിഭാഗത്തിൽ പെട്ട യാങ്കപ്പ, പൂക്കൾ വാങ്ങാനായെത്തിയ മുഹമ്മദ് സഅബയെ ക്രൂരമായി ആക്രമിച്ചു. പരിക്കേറ്റ സഅബ വൈകാതെ മരിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ മുഹമ്മദ് സഅബയുടെ സുഹൃത്തുക്കളും മറ്റുമെത്തി യാങ്കപ്പയെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യാങ്കപ്പ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. സംഘർഷാവസ്ഥ ഉടലെടുത്തതോടെ മേഖലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.



