01
Jul 2026
Wed
01 Jul 2026 Wed
german players refused the kick

ലോകകപ്പ് ഫുട്‌ബോളിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ നാല് വട്ടം ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാഗ്വെ (3-2) അട്ടിമറിച്ചത് ഇത്തവണത്തെ വന്‍ ദുരന്തങ്ങളിലൊന്നായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അധികസമയത്ത് ജര്‍മ്മന്‍ താരം ജോനാഥന്‍ താ നേടിയ ഹെഡ്ഡര്‍ ഗോള്‍ ‘വാര്‍’ (VAR) നിഷേധിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെത്തന്നെ, ജര്‍മ്മന്‍ ടീമിനെ കൂടുതല്‍ നാണക്കേടിലാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ അഞ്ച് കിക്ക് വീതം പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും 3-3 എന്ന നിലയിലായിരുന്നു. ഗോള്‍കീപ്പര്‍ മാനുവല്‍ നോയറുടെ മികച്ചൊരു സേവാണ് ജര്‍മ്മനിയെ ഷൂട്ടൗട്ടില്‍ നിലനിര്‍ത്തിയത്. എന്നാല്‍ സഡന്‍ ഡെത്തിലേക്ക് നീങ്ങിയ ആറാം പെനാല്‍റ്റി എടുക്കാന്‍ ജര്‍മ്മനിയുടെ മുന്‍നിര താരങ്ങളില്‍ നാല് പേര്‍ ഭയം കാരണം വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജര്‍മ്മന്‍ ഫുട്‌ബോളിന്റെ പഴയ പ്രതാപം എത്രത്തോളം തകര്‍ന്നടിഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

ആത്മവിശ്വാസമില്ലാതെ മുതിര്‍ന്ന താരങ്ങള്‍

നാല് സഹതാരങ്ങള്‍ പെനാല്‍റ്റി എടുക്കാന്‍ മടി കാണിച്ചതിനെ തുടര്‍ന്നാണ് ഒടുവില്‍ പ്രതിരോധ താരം ജോനാഥന്‍ താ ആറാം കിക്ക് എടുക്കാന്‍ മുന്നോട്ട് വന്നതെന്ന് പ്രമുഖ ജര്‍മ്മന്‍ മാധ്യമമായ ‘ബില്‍ഡ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ലിയോണ്‍ ഗൊരെറ്റ്സ്‌ക, വാല്‍ഡെമര്‍ ആന്റണ്‍, നഥാനിയല്‍ ബ്രൗണ്‍, മാലിക് തിയാവ് എന്നിവരാണ് സഡന്‍ ഡെത്ത് ഘട്ടത്തില്‍ കിക്ക് എടുക്കാനുള്ള ആത്മവിശ്വാസമില്ലാതെ മാറിനിന്നത്.

രാജ്യത്തിനായി 72 മത്സരങ്ങള്‍ കളിച്ച പരിചയസമ്പന്നനായ ലിയോണ്‍ ഗൊരെറ്റ്സ്‌കയോട് ക്യാപ്റ്റന്‍ ജോഷ്വ കിമ്മിച്ച് രണ്ട് തവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം പെനാല്‍റ്റി എടുക്കാന്‍ തയ്യാറായില്ല. 2025-26 സീസണിന്റെ ഒടുവില്‍ ബയേണ്‍ മ്യൂണിക്ക് ഒഴിവാക്കിയ ഗൊരെറ്റ്സ്‌കയുടെ ഈ പിന്മാറ്റം ആരാധകരെയും മാനേജ്മെന്റിനെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

തുടര്‍ച്ചയായ മൂന്നാം തവണയും ദുരന്തം

തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ പെനാല്‍റ്റി കിക്കെടുത്ത ജോനാഥന്‍ തായുടെ പരിചയക്കുറവ് ആ ഷോട്ടില്‍ പ്രകടമായിരുന്നു. ലക്ഷ്യം കാണാതെ പന്ത് പുറത്തേക്ക് പോയതോടെ പരാഗ്വെ ജര്‍മ്മനിയെ അട്ടിമറിച്ച് ചരിത്ര വിജയം ആഘോഷിച്ചു. മത്സരത്തില്‍ കൈ ഹാവേര്‍ട്‌സ്, നിക്ക് വോള്‍ട്ടെമാഡെ, ജോനാഥന്‍ താ എന്നിവരാണ് ജര്‍മ്മനിക്കായി പെനാല്‍റ്റി പിഴപ്പിച്ചത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും പ്രീ-ക്വാര്‍ട്ടര്‍ കാണാതെ ജര്‍മ്മനി ടൂര്‍ണമെന്റില്‍ നിന്ന് നാണംകെട്ട് പുറത്തായി.

ആദ്യ മത്സരത്തില്‍ കുറസാവോയെ 7-1 ന് തകര്‍ത്തു കൊണ്ടായിരുന്നു കോച്ച് ജൂലിയന്‍ നാഗെല്‍സ്മാന്റെ കീഴില്‍ ജര്‍മ്മനി തുടങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഐവറി കോസ്റ്റിനെതിരെ കഷ്ടിച്ചാണ് ജയിച്ചത്. മൂന്നാം മത്സരത്തില്‍ ഇക്വഡോറിനോട് 1-2 ന് തോറ്റ ജര്‍മ്മനി ഒടുവില്‍ റൗണ്ട് ഓഫ് 32-ല്‍ പരാഗ്വെയ്ക്ക് മുന്നിലും അടിയറവ് പറയുകയായിരുന്നു.

4 German Players Refused To Take Penalty