പെരുമ്പാവൂരിൽ ഓണത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ രണ്ടിടത്തു നിന്നായി 14 കിലോഗ്രാം കഞ്ചാവുമായി നാലുപേർ പിടിയിലായി. 9 കിലോഗ്രാം കഞ്ചാവുമായി കാലടി നെട്ടിനംപിള്ളി മാണിക്യ മംഗലം കാരിക്കോട്ട് ശ്യാംകുമാർ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കൽ ലിജോ ജോർജ് കുര്യൻ (33) എന്നിവരും അഞ്ച് കിലോഗ്രാം കഞ്ചാവുമായി പഴങ്ങനാട് ഭാഗത്ത് നിന്ന് രണ്ട് ഒഡീഷ സ്വദേശികളായ വിജയ് നായിക്ക്, പവിത്ര പർസെത് എന്നിവരുമാണ് പിടിയിലായത്.
|
ഒഡീഷയിൽ നിന്ന് അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനത്തിലായിരുന്നു ശ്യാംകുമാറും ലിജോ ജോർജ് കുര്യനും കഞ്ചാവ് കടത്തിയത്. ഓടക്കാലി ഭാഗത്തേക്കാണ് തൊഴിലാളികളെ കൊണ്ടുവന്നത്. പെരുമ്പാവൂർ ഭാഗത്ത് വാഹനം തടഞ്ഞ് നിർത്തിയുള്ള പരിശോധന യിലാണ് ഇരുവരും പിടിയിലായത്.
സൗത്ത് കളമശ്ശേരിയിലെ കമ്പനിയിൽ ജോലി ചെയ്തിരുന്ന വിജയ് നായിക്കും പവിത്ര സർസെതും ഒഡീഷയിൽനിന്ന് കഞ്ചാവ് എത്തിച്ചു വിൽപ്പന നടത്തിവരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ ട്രെയിൻ മാർഗം കളമശ്ശേരിയിൽ കഞ്ചാവുമായി എത്തിയ ഇരുവരും പഴങ്ങനാട് ഭാഗത്ത് വിൽപ്പനയ്ക്കായി എത്തുകയായിരുന്നു. ഒഡീഷയിൽ നിന്ന് 3,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ മുപ്പതിനായിരം രൂപയ്ക്കാണ് വിൽപ്പന നടത്തിവന്നിരുന്നത്.


